ഇസ്ലാമാബാദ്: കൗമാരക്കാരായ രണ്ട് സഹോദരമാരെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കേസെടുക്കാൻ വിസമ്മതിച്ച് പോലീസ്. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ നിന്നും ഹിന്ദു പെൺകുട്ടികളെ കാണാതായതോടെ അമ്മ പരാതിയുമായി എത്തിയെങ്കിലും പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ വസമ്മതിച്ചുവെന്നാണ് റിപ്പോർട്ട്. തുടർന്ന് ഇവർ പോലീസിനെതിരെ പ്രതിഷേധം നടത്തി.
വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് പെൺകുട്ടികൾ ഇരുവരെയും തട്ടിക്കൊണ്ട് പോയതെന്ന് അമ്മ പറയുന്നു. സിന്ധ് പ്രവിശ്യയിലെ സുക്കൂറിന് സമീപമുള്ള സലാ പാട്ടിൽ കഴിഞ്ഞയാഴ്ചയാണ് ഇതുണ്ടായത്. സംഭവസമയത്ത് അമ്മ പെൺകുട്ടികളുടെ കൂടെയുണ്ടായിരുന്നു. മൂന്ന് പുരുഷന്മാർ എത്തി 17ഉം 18ഉം വയസുള്ള തന്റെ പെൺകുട്ടികളെ ബലം പ്രയോഗിച്ച് കൊണ്ടുപോകുകയായിരുന്നുവെന്നും തടയാൻ ശ്രമിച്ച തന്നെ സംഘം തള്ളിയിട്ടതായും അമ്മ പറഞ്ഞു. മുഖംമൂടി ധരിച്ചെത്തിയവരാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ എത്രയും വേഗം കോടതി ഇടപെടണമെന്നും തന്റെ കുട്ടികളെ തിരിച്ചെത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നുമാണ് അമ്മയുടെ ആവശ്യം.
സിന്ധ് പ്രവിശ്യയിൽ നിന്നും കൗമാരക്കാരായ നിരവധി പെൺകുട്ടികളെയാണ് സമാന സാഹചര്യത്തിൽ കാണാതായിട്ടുള്ളത്. ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോകുകയും ഒടുവിൽ തട്ടിക്കൊണ്ടുപോയ വ്യക്തി പെൺകുട്ടിയെ വിവാഹം ചെയ്യുകയുമാണ് പതിവ്. ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികളെയാണ് ഇതിന് വിധേയരാക്കുന്നത്. വിവാഹത്തിന് പിന്നാലെ പെൺകുട്ടികളെ ഇസ്ലാമിലേക്ക് മതം മാറ്റുകയും ചെയ്യും. ഹിന്ദു സമൂഹം കൂടുതലുള്ള സിന്ധ് പ്രവിശ്യയിൽ നിരന്തരമായി ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ടെങ്കിലും ശക്തമായ നിയമനടപടി സ്വീകരിക്കപ്പെടാത്തതിനാൽ കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുകയാണെന്നാണ് ആരോപണം.
ഏതാനും ദിവസം മുമ്പ് 14കാരിയെ ഇത്തരത്തിൽ തട്ടിക്കൊണ്ടുപോയിരുന്നു. കഴിഞ്ഞ മാസം ഒരു യുവതിയെയും രണ്ട് കൗമാരക്കാരായ പെൺകുട്ടികളെയും കൊണ്ടുപോയി. ശേഷം ഇവരെ മുസ്ലീം യുവാക്കൾ വിവാഹം ചെയ്യുകയും ഇസ്ലാമിലേക്ക് മതം മാറ്റുകയുമായിരുന്നു.
Comments