ന്യൂയോർക്ക്: ലഷ്‌കർ-ഇ-ത്വായ്ബ തലവൻ ഹാഫിസ് സയീദിന്റെ മകൻ ഹാഫിസ് തലാഹ് സയീദിനെ കരിമ്പട്ടികയിൽ ചേർക്കാനുള്ള നീക്കങ്ങൾക്ക് തടയിട്ട് ചൈന. രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് പാക് ഭീകരതയ്‌ക്ക് ചൈന പിന്തുണ നൽകുന്നത്. നേരത്തെ പാകിസ്താനിലെ ലഷ്‌കർ നേതാവ് ഷാഹിദ് മഹ്മൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് യുഎസും ഇന്ത്യയും ഐക്യരാഷ്‌ട്രസഭയിൽ സമർപ്പിച്ച നിർദേശം ചൈന തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാഫിസ് തലാഹ് സയീദിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള പ്രമേയത്തെ ചൈന എതിർത്തത്.
46കാരനായ ഹാഫിസ് തലാഹ് സയീദ് ലഷ്‌കർ-ഇ-ത്വായ്ബയുടെ സുപ്രധാന നേതാവും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ മകനുമാണ്. 2022 ഏപ്രിലിലായിരുന്നു ഇയാളെ കേന്ദ്ര സർക്കാർ തീവ്രവാദിയായി പ്രഖ്യാപിച്ചത്. എന്നാലിപ്പോൾ യുഎൻ സുരക്ഷാ കൗൺസിലിന്റെ 1267 അൽ-ഖ്വായ്ദ ഉപരോധ സമിതിക്ക് കീഴിൽ സയീദിനെ ഉൾപ്പെടുത്താനുള്ള നിർദേശം തടഞ്ഞിരിക്കുകയാണ് ചൈന.
ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും ലഷ്‌കർ-ഇ-ത്വായ്ബയ്‌ക്ക് വേണ്ടി റിക്രൂട്ട്മെന്റ് നടത്തുക, ഫണ്ട് ശേഖരിക്കുക, ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുക, അത് നടപ്പിലാക്കുക എന്നീ കാര്യങ്ങളിൽ സയീദ് സജീവ പങ്കാളിയായിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. പാകിസ്താനിലുടനീളമുള്ള വിവിധ ലഷ്‌കർ കേന്ദ്രങ്ങളിലും സജീവമായി സന്ദർശനം നടത്തുന്ന സയീദ് ഇന്ത്യ, ഇസ്രായേൽ, അമേരിക്ക എന്നീ രാജ്യങ്ങളിൽ ജിഹാദിന് വേണ്ടി പ്രചരണം നടത്തുന്നുണ്ട്.
Comments