തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ പരിഹാസവുമായി കെ മുരളീധരൻ. രാഹുൽ ഗാന്ധി മത്സരിച്ചിരുന്നെങ്കിൽ ശശി തരൂരിന് 100 വോട്ട് പോലും കിട്ടുമായിരുന്നില്ലെന്ന് മുരളീധരൻ പറഞ്ഞു. എഐസിസി തിരഞ്ഞെടുപ്പിൽ മത്സരിച്ചുവെന്നതുകൊണ്ട് ആരും സംവരണത്തിന് അർഹനാവില്ല. കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് കയറാനുള്ള സംവരണമല്ല അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വമെന്ന് കെ മുരളീധരൻ വ്യക്തമാക്കി.
തരൂരിന് വേണമെങ്കിൽ വർക്കിംഗ് കമ്മിറ്റിയിലേക്ക് മത്സരിക്കാം. എന്നാൽ നിലവിൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന പ്രസിഡന്റ് പൂർണ്ണ ആരോഗ്യവാനാണ്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ അദ്ദേഹം നല്ലപോലെ നടന്നിട്ടുണ്ട്. അതുകൊണ്ട് ഖാർഗെയ്ക്ക് മറ്റൊരാളുടെ താങ്ങ് വേണ്ട. ഈ സാഹചര്യത്തിൽ വർക്കിംഗ് പ്രസിഡന്റിനെയും ആവശ്യമില്ല. കോൺഗ്രസിന്റെ സുപ്രധാന നേതാവ് ഇപ്പോഴും രാഹുൽ ഗാന്ധി തന്നെയാണ്. ഗാന്ധി കുടുംബത്തെ ഇല്ലാതാക്കി ഒരു നടപടിയും കോൺഗ്രസിൽ നിന്ന് ഉണ്ടാകില്ലെന്നും കെ. മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം സമൂഹമാദ്ധ്യമങ്ങളിൽ ഖാർഗെയ്ക്ക് എതിരായി ഉയർന്ന് വന്ന സൈബർ ആക്രമണത്തെ നിരുത്സാഹപ്പെടുത്താൻ ശശി തരൂർ തയ്യാറായില്ലെന്നും മുരളീധരൻ ആരോപിച്ചു. ഖാർഗെയെ പലരും അപമാനിച്ചു. അംഗീകരിക്കാനാകാത്ത സൈബർ ആക്രമണമായിരുന്നു നടന്നത്. എന്നാൽ ഇതിനെ എതിർത്തുകൊണ്ട് തരൂർ രംഗത്ത് വന്നില്ലെന്നും മുരളീധരൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ സിപിഎമ്മുകാർ തരൂരിനോട് കാണിച്ച സ്നേഹം അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments