തിരുവനന്തപുരം: കേരള പോലീസിനെ പ്രശംസിച്ച് മന്ത്രി പി രാജീവ്.സംസ്ഥാനത്ത് ലോകോത്തര നിലവാരമുള്ള പോലീസാണ് ഉള്ളത്. പോലീസ് നടപടികളിൽ പ്രശ്നമുണ്ടെങ്കിൽ തിരുത്തുമെന്നും തെറ്റായ പ്രവണതകൾ ഉണ്ടായാൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ലോകോത്തര നിലവാരമുള്ള അന്വേഷണ മികവാണ് കേരള പോലീസിനുള്ളത്. നരബലിയുൾപ്പെടെയുള്ള കേസുകൾ വളരെ മികച്ച രീതിയിൽ അന്വേഷിച്ചു. അസാധാരണമായിട്ടുള്ള അന്വേഷണ വൈഭവമാണ് കേരളാ പോലീസിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് പോലീസ് അതിക്രമങ്ങൾക്കെതിരെ വ്യാപക പരാതി ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
കിളിമാനൂരിൽ സൈനികനും സഹോദരനും പോലീസ് സ്‌റ്റേഷനില് മർദ്ദനമേറ്റ സംഭവം കേരളപോലീസിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. മയക്കുമരുന്ന് കേസിൽ പിടിയിലായ ഒരാൾക്ക് ജാമ്യം എടുക്കാനായി ഡിവൈഎഫ്‌ഐ നേതാവായ വിഘ്‌നേഷിനെ പോലീസ് ഉദ്യോഗസ്ഥർ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. എന്നാൽ മയക്കുമരുന്ന് കേസാണെന്ന് അറിഞ്ഞതോടെ വിഘ്‌നേഷ് ജാമ്യം നിൽക്കാൻ തയ്യാറായില്ല പിന്നാലെ ഇരു കൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടായി.
ഇതിനിടെ സെെനികനായ വിഷ്ണു സഹോദരനെ തേടി സ്‌റ്റേഷനിലെത്തുകയായിരുന്നു. പിന്നാലെ സഹോദരങ്ങളെ സ്‌റ്റേഷന്റെ ഉള്ളിലെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.എം.ഡി.എം.എ. കേസിലെ പ്രതികൾക്കായി സ്റ്റേഷനിലെത്തിയ സഹോദരങ്ങൾ പോലീസിനെ ആക്രമിച്ചെന്നായിരുന്നു ഇരുവർക്കുമെതിരെ ചുമത്തിയ കേസ്. ഇക്കാര്യം വിശദമാക്കിയുള്ള പത്രക്കുറിപ്പും പോലീസ് പുറത്തിറക്കി. 12 ദിവസമാണ് ഇരുവരും ജയിലിൽ കഴിഞ്ഞത്. വിഷ്ണുവിന്റെ വിവാഹവും മുടങ്ങിയിരുന്നു. സംഭവത്തിൽ എസ്എച്ച്ഒ ഉൾപ്പെടെ നാല് പേരെ സസ്‌പെൻഡ് ചെയ്തിരുന്നു.
Comments