തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആസിഡ് കലർന്ന ശീതളപാനിയം കുടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ദുരൂഹത. യൂണിഫോമിട്ട മുതിർന്ന വിദ്യാർഥി നൽകിയ പാനീയം കുടിച്ചെന്ന് പറയുന്ന കുട്ടിക്ക് ആരാണിത് നൽകിയതെന്നറിയില്ല. സംഭവത്തിൽ സ്‌കൂൾ അധികൃതർ കൈമലർത്തുകയാണ്.
കളിയിക്കാവിള, അതംകോട്, സുനിലിന്റെയും സോഫിയയുടെയും മകൻ 11 വയസുള്ള അശ്വിൻ തിങ്കളാഴ്ച വൈകീട്ടോടെയാണ് നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്. ആന്തരികാവയവങ്ങൾക്ക് പൊള്ളലേൽക്കുകയും വൃക്കകളുടെ പ്രവർത്തനം തകരാറിലായതുമാണ് മരണകാരണം. കഴിഞ്ഞ 24 നായിരുന്നു സംഭവം. സ്‌കൂൾ യൂണിഫോമിലെത്തിയ കുട്ടി നൽകിയ കോള കുടിച്ചെന്നാണ് മരണപ്പെട്ട അശ്വിൻ പോലീസിന് മൊഴി നൽകിയത്. സ്‌കൂൾ അധികൃതരുടെ അനാസ്ഥയാണ് കുട്ടിക്ക് ഇത്തരത്തിൽ അത്യാഹിതം സംഭവിക്കാൻ കാരണം എന്ന ഉറച്ച നിലപാടിലാണ് രക്ഷിതാക്കൾ .
ശീതള പാനീയം കുടിച്ചതിനുശേഷം ശേഷം വയറുവേദനയ്‌ക്ക് സമീപത്തെ ആശുപത്രിയിലും ചികിത്സിച്ചു. 27-നാണ് അശ്വിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലാക്കിയത്. അവിടെ നടന്ന പരിശോധനയിൽ വായയും അന്നനാളവും പൊള്ളലേറ്റതായി കണ്ടെത്തി.തുടർന്ന് ഡയാലിസിസ് ചികിത്സയിലിരിക്കെയാണ് കുട്ടി മരണപ്പെട്ടത്. അതേസമയം മരണം സംഭവിച്ച് രണ്ടുദിവസം കഴിഞ്ഞിട്ടും കുട്ടിയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങിയില്ല.സംഭവത്തിൽ സിബിസിഐഡി അന്വേഷണം തുടങ്ങി. കന്യാകുമാരി ജില്ല സിബിസിഐ ഡി ഇൻസ്‌പെക്ടർ പാർവ്വതിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.















