ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാർനാഥ്-ബദരീനാഥ് സന്ദർശനത്തിന് ഇന്ന് തുടക്കം. ഗൗരികുണ്ഡ് മുതൽ കേദാർനാഥ് വരെയുള്ള റോപ്‌വേ പദ്ധതിയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. 3400 കോടി രൂപ ചെലവിലാണ് രണ്ട് മേഖലകളേയും തമ്മിൽ കണക്ട് ചെയ്യുന്ന റോപ്‌വേ നിർമ്മിക്കുന്നത്. നിലവിൽ കാൽനടയായോ പോണിയിലോ ആണ് തീർത്ഥാടകർ സഞ്ചരിക്കാറുള്ളത്. ഇങ്ങനെ യാത്ര പൂർത്തിയാക്കാൻ 8 മുതൽ 12 മണിക്കൂർ വരെ എടുക്കും. എന്നാൽ ഈ റോപ്‌വേ പദ്ധതി പൂർത്തിയായാൽ തീർത്ഥാടകർക്ക് കേവലം ഒരു മണിക്കൂറിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയും.
പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് മേഖലയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ട് ദിവസത്തെ സന്ദർശനമാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 8.30ഓടെ കേദാർനാഥിലെത്തുന്ന പ്രധാനമന്ത്രി ക്ഷേത്രത്തിൽ നടക്കുന്ന പൂജകളിലും പങ്കെടുക്കും. ഇതിന് ശേഷമായിരിക്കും ഗൗരികുണ്ഡിനെ കേദാർനാഥുമായി ബന്ധിപ്പിക്കുന്ന 9.7 കിലോമീറ്റർ നീളമുള്ള കേദാർനാഥ് റോപ്‌വേ പദ്ധതിയുടെ തറക്കല്ലിടൽ നിർവഹിക്കുന്നത്.
ഇതിന് ശേഷം ആദി ഗുരു ശങ്കരാചാര്യരുടെ സമാധിസ്ഥലവും അദ്ദേഹം സന്ദർശിക്കും. മന്ദാകിനി അഷ്ടപഥ്, സരസ്വതി അഷ്ടപഥ് എന്നിവിടങ്ങളിലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തും. രാവിലെ 11.30ഓടെ അദ്ദേഹം ബദരീനാഥിലെത്തും. ഇവിടെ ക്ഷേത്രത്തിൽ നടക്കുന്ന പ്രത്യേക പൂജകളിലും അദ്ദേഹം പങ്കെടുക്കും. മന ഗ്രാമത്തിലെ വിവിധ വികസനപദ്ധതികളുടെ നിർമ്മാണ പുരോഗതി വിലയിരുത്തും.
Comments