തിരുവനന്തപുരം: തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നുള്ള ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന് കഷണങ്ങളാക്കിയ സംഭവത്തിൽ രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ. വലിയതുറ സ്വദേശികളായ മനു രമേശ്, ഷെഹിൻ ഷാ എന്നിവരാണ് പോലീസ് കസ്റ്റഡിയിലായത്. കഴിഞ്ഞ ഓഗസ്റ്റ് 14ാം തിയതിയാണ് തിരുവനന്തപുരം മുട്ടത്തറയിലുള്ള മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ നിന്ന് വെട്ടി മാറ്റിയ രണ്ട് കാലുകൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമായത്.
ഡിഎൻഎ പരിശോധനകൾ നടത്തി സ്ഥിരീകരിച്ച ശേഷമേ കൊല്ലപ്പെട്ട ഗുണ്ടാ നേതാവിന്റെ പേര് വെളിപ്പെടുത്തൂ എന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം, കന്യാകുമാരി മേഖലകളിൽ നിന്ന് കാണാതായ ആളുകളുടെ പേര് വിവരങ്ങൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് കൊല്ലപ്പെട്ടത് ഗുണ്ടാനേതാവാണെന്ന നിഗമനത്തിൽ പോലീസ് എത്തിയത്. ഓഗസ്റ്റ് 12ാം തിയതി മുതലാണ് ഇയാളെ കാണാതായത്. കൊലപാതകം അടക്കമുള്ള കേസുകളിൽ പ്രതിയാണ് ഇയാളും.
ഇയാളുമായി ശത്രുതയുള്ളവരെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് നിലവിൽ കസ്റ്റഡിയിലുള്ളവരെ കണ്ടെത്തുന്നത്. ഇരുസംഘങ്ങളും തമ്മിൽ കടുത്ത ഗുണ്ടാപ്പക ഉണ്ടായിരുന്നു. ഓഗസ്റ്റ് 13ാം തിയതി മനു രമേശാണ് കൊലപാതകം നടത്തുന്നത്. കഷണങ്ങളാക്കിയ മൃതദേഹം പലസ്ഥലങ്ങളിൽ ഉപേക്ഷിച്ചത് രണ്ടാം പ്രതിയായ ഷഹിൻ ഷാ ആണ്. കൊലപാതകത്തിൽ കൂടുതൽ ആളുകൾക്ക് ബന്ധമുണ്ടോ എന്നത് ചോദ്യം ചെയ്യലിന് ശേഷം മാത്രമേ വ്യക്തമാകൂ. കാലിന് പുറമെയുള്ള ശരീരഭാഗങ്ങൾ കണ്ടെത്താനുമുള്ള അന്വേഷണം തുടരുകയാണ്.
Comments