ലക്‌നൗ: മദ്രസകൾ കേന്ദ്രീകരിച്ചുള്ള രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പൂട്ടിടാൻ ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്തെ അംഗീകാരമില്ലാത്ത മദ്രസകൾ അടച്ചുപൂട്ടും. അംഗീകാരമില്ലാത്ത മദ്രസകൾ കണ്ടുപിടിക്കുന്നതിനുള്ള സർവ്വേ അവസാന ഘട്ടത്തിൽ എത്തിനിൽക്കേയാണ് സർക്കാരിന്റെ നിർണായക തീരുമാനം.
ആഴ്ചകൾ നീണ്ട സർവ്വേയിൽ ഇതുവരെ ഏഴായിരത്തിലധികം മദ്രസകൾക്കാണ് അംഗീകാരമില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. നിലവിൽ സർവ്വേ പുരോഗമിക്കുകയാണ്. സർവ്വേ പൂർത്തിയാക്കി അടുത്ത മാസം 15 ന് അന്തിമ റിപ്പോർട്ട് അതാത് ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് കൈമാറും.
സംസ്ഥാനത്ത് അംഗീകാരമില്ലാത്ത മദ്രസകളുടെ എണ്ണം സംബന്ധിച്ച വ്യക്തമായ കണക്കുകൾ ലഭിക്കണമെങ്കിൽ അന്തിമ റിപ്പോർട്ട് ലഭിക്കണമെന്ന് യുപി മദ്രസ എഡ്യുക്കേഷൻ ബോർഡ് ചെയർമാൻ ഇഫ്തിഖർ അഹമ്മദ് ജാവേദ് അറിയിച്ചു. എങ്കിലും ഏകദേശം 7500 ലധികം മദ്രസകൾ ഉണ്ടെന്നാണ് വിവരം. സംസ്ഥാനത്ത് 16,513 അംഗീകാരമുള്ള മദ്രസകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ 560 എണ്ണത്തിന്റെ പ്രവർത്തനം സർക്കാരിന്റെ സഹായത്തോടെയാണ്. 15 ൽ താഴെ വിദ്യാർത്ഥികൾ പഠിക്കുന്ന 350 മദ്രസകൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ പ്രവർത്തിക്കുന്ന മദ്രസകളെയാണ് സംസ്ഥാന സർക്കാർ അംഗീകാരമില്ലാത്ത മദ്രസകളായി കണക്കാക്കുന്നത്. അടുത്തിടെ അസമിൽ മദ്രസകൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു യുപി സർക്കാർ അംഗീകാരമില്ലാത്ത മദ്രസകൾ കണ്ടെത്താനുള്ള സർവ്വേ ആരംഭിച്ചത്. ഇതിനെതിരെ തീവ്ര ഇസ്ലാമിക നിലപാട് പുലർത്തുന്ന സംഘടനകളും രംഗത്തെത്തിയിരുന്നു.
Comments