തിരുവനന്തപുരം: സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും,തോമസ് ഐസക്കിനും മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനുമെതിരെയാണ് ലൈംഗികാരോപണം ഉയർത്തിയിരിക്കുന്നത്. പ്രമുഖ മലയാളം മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സ്വപ്‌നയുടെ ഈ നിർണ്ണായക വെളിപ്പെടുത്തൽ.
മുൻ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രൻ കൊച്ചിയിൽ വച്ച് ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചുവെന്ന് സ്വപ്‌ന ആരോപിച്ചു.എംഎൽഎയോ മന്ത്രിയോ ആയിരിക്കാൻ യോഗ്യതയില്ലാത്ത വ്യക്തിയാണ് കടകംപള്ളി സുരേന്ദ്രൻ. ഒരു രാഷ്‌ട്രീയക്കാരനാകാൻ പോലും കടകംപള്ളിക്ക് അർഹതയില്ല. ഒരു കാരണവശാലും വീട്ടിൽ കയറ്റാൻ കൊള്ളാത്തവനാണ് കടകംപള്ളിയെന്ന് സ്വപ്‌ന കുറ്റപ്പെടുത്തി. കടകംപള്ളി സുരേന്ദ്രൻ തന്നെ കയറിപ്പിടിച്ചെന്നും ഫോണിൽ കൂടി മോശമായി സംസാരിക്കുകയും ലൈംഗിക ചുവയോടെ പെരുമാറിയിട്ടുമുണ്ടെന്ന് അവർ വെളിപ്പെടുത്തി. മുൻമന്ത്രി വീട്ടിലേക്ക് വരാമെന്നും ഹോട്ടലിൽ റൂമെടുക്കാമെന്നും പറഞ്ഞു. സെക്ഷ്വൽ മെസേജുകൾ അയച്ചു. റൂമിലേക്ക് ചെല്ലാനായി നിർബന്ധിച്ചുവെന്നും സ്വപ്‌ന വെളിപ്പെടുത്തി.പ്രതികരിച്ചപ്പോൾ മന്ത്രിക്ക് പിന്നീട് ദേഷ്യമായെന്നും സ്വപ്‌ന കൂട്ടിച്ചേർത്തു.
മുൻ ധനമന്ത്രി തോമസ് ഐസകും മോശമായി സംസാരിച്ചു.മറ്റുള്ളവരെ പോലെ ഡയറക്ടായി പറഞ്ഞിരുന്നില്ല. മൂന്നാറിലേക്ക് ക്ഷണിച്ചു. മൂന്നാർ സുന്ദരമായ സ്ഥലമാണെന്ന് പറഞ്ഞു. സൂചനകൾ തന്നാണ് തോമസ് ഐസക്ക് പെരുമാറിയതെന്നും സ്വപ്‌ന ആരോപിച്ചു.
മുൻ സ്പീക്കറായിരുന്ന പി ശ്രീരാമകൃഷ്ണനെതിരെയും സ്വപ്‌ന ലൈംഗികാരോപണം ഉയർത്തി. ശ്രീരാമകൃഷ്ണൻകോളേജ് വിദ്യാർത്ഥിയെ പോലെയാണ് പെരുമാറിയിട്ടുള്ളത്. ഔദ്യോഗിക വസതിയിലെ മദ്യപാന സദസിനിടെ മോശമായി പെരുമാറി. ഒറ്റയ്‌ക്ക് ഔദ്യോഗിക വസതിയിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സ്വപ്‌ന പറഞ്ഞു.
ലൈംഗികാതിക്രമങ്ങളെക്കുറിച്ച് എസ് ശിവശങ്കരനോട് പറഞ്ഞപ്പോൾ മന്ത്രിയല്ലേ ആരോടും പറയണ്ടെന്നാണ് പറഞ്ഞത്. ഇതിനെല്ലാം തെളിവുണ്ടെന്നും അത് ഇഡിക്ക് കൈമാറിയിട്ടുമുണ്ടെന്ന് സ്വപ്‌ന കൂട്ടിച്ചേർത്തു.പറയുന്നത് ശരിയല്ലെങ്കിൽ കടകംപള്ളി തനിക്കെതിരെ കേസ് കൊടുക്കട്ടെയെന്നും സ്വപ്‌ന ചൂണ്ടിക്കാട്ടി.
Comments