കോഴിക്കോട്: മർക്കസ് നോളജ് സിറ്റിയിലെ പരിപാടിയിലെ സ്ത്രീ പ്രാതിനിധ്യത്തിൽ വിശദീകരണം തേടി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എപി സുന്നി വിഭാഗം. മർക്കസ് കാലാവസ്ഥാ ഉച്ചകോടിയിൽ വിദേശ വനിതകൾ അടക്കം പങ്കെടുത്ത സംഭവത്തിലാണ് സംഘാടകരിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടത്. പരിപാടിയിലെ വനിതാ പങ്കാളിത്തത്തിൽ ഒരു വിഭാഗം എതിർപ്പ് അറിയിച്ചതിന് പിന്നാലെയാണ് വിശദീകരണം ചോദിച്ചത്.
സ്ത്രീകൾ പുരുഷന്മാരുമൊത്ത് ഇടകലർന്ന് പൊതുവേദി പങ്കിടരുതെന്ന് നിലപാടിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ.സുലൈമാൻ മുസ്ലിയാർ വ്യക്തമാക്കി.പൊതുവേദികളിൽ സ്ത്രീകൾക്ക് പ്രവേശനമില്ലെന്നാണ് എപി സുന്നികളുടെ മുതിർന്ന നേതാവ് എ.പി.അബൂബക്കർ മുസ്ലിയാരുടെ നേരത്തെ മുതലുള്ള നിലപാട്.
മർക്കസ് നോളജ് സിറ്റിയിൽ ഒക്ടോബർ 17 മുതൽ 19 വരെ നടത്തിയ ഉച്ചകോടിയെ ചുറ്റിപ്പറ്റിയാണ് വിവാദം ഉയർന്നിരിക്കുന്നത്. 40 രാജ്യങ്ങളിൽ നിന്നെത്തിയ ഇരുന്നൂറിലേറെ പ്രതിനിധികളിൽ വനിതകളും ഉൾപ്പെട്ടതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.
സ്ത്രീകളുടെ പൊതുവേദികളിലെ പങ്കാളിത്തത്തെ രൂക്ഷമായി നിയന്ത്രിക്കുന്ന സംഘടനയാണ് സമസ്ത. സമസ്തയ്ക്ക് കീഴിലുള്ള പള്ളികളിൽ സ്ത്രീകൾക്ക് വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്കാരം പോലും വിലക്കിയിട്ടുണ്ട്. സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന പരിപാടികളിലല്ലാതെ സ്ത്രീകളെ വേദി പങ്കിടാൻ അനുവദിക്കാറുമില്ല.
എ.പി.അബൂബക്കർ മുസ്ലിയാരുടെ മകൻ ഹക്കിം അസ്ഗരിയുടെ നിയന്ത്രണത്തിലുള്ള പുതുപ്പാടിയിലെ നോളജ് സിറ്റിയിൽ ആഗോളകാലാവസ്ഥാ സമ്മേളനത്തിൽ വനിതകളെത്തിയതോടെ പൊതുവേദികളിലെ വനിതാ പങ്കാളിത്തം വീണ്ടും ചർച്ചയാവുകയാണ്.
Comments