പാലക്കാട്: തെരുവുനായ ആക്രമണത്തിൽ പാലക്കാട് നാല് പേർക്ക് പരിക്ക്. കൊടുവായൂരിലാണ് നായയുടെ ആക്രമണമുണ്ടായത്. കാക്കയൂർ സ്വദേശി വയ്യാപുരിയുടെ മുഖത്തെ മാംസം തെരുവുനായ കടിച്ചെടുത്തു. തുന്നലിടാൻ പോലും സാധിക്കാത്ത അവസ്ഥയിലാണെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. കാക്കയൂർ ആണ്ടിത്തറയിലുള്ള നാല് പേർക്കാണ് നായയുടെ കടിയേറ്റത്. കണ്ണൻ, കോമള എന്നിവർക്കും പരിക്കേറ്റു.
രാവിലെ അഞ്ച് മണിയോടെ വീടിന് സമീപത്തെ കടയിൽ ചായ കുടിക്കാൻ എത്തിയതായിരുന്നു വയ്യാപുരി. വീട്ടിലേക്ക് മടങ്ങിപോകവെയാണ് നായ ആക്രമിച്ചത്. കവിൾ നായ കടിച്ചെടുക്കുകയായിരുന്നു. മുഖത്തെ പരിക്കിന് തുന്നലിടാനുള്ള നീക്കം ശ്രമകരമായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ വാക്സിൻ യജ്ഞങ്ങളും എബിസി പ്രവർത്തനങ്ങളും എല്ലാം പാളിയെന്ന് വ്യക്തമാക്കുകയാണ് വീണ്ടുമാവർത്തിക്കുന്ന തെരുവുനായ ആക്രമണങ്ങൾ. കഴിഞ്ഞ ഒരുമാസം പ്രവർത്തിച്ചിട്ടും നായയുടെ ആക്രമണങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നാണ് നാട്ടുകാർ പ്രതികരിക്കുന്നത്.
മൂന്ന് ലക്ഷത്തോളം തെരുവുനായകൾ കഴിയുന്ന സംസ്ഥാനത്ത് പത്ത് ശതമാനം നായകൾക്ക് മാത്രമാണ് വാക്സിനെത്തിച്ചിരിക്കുന്നത്. യജ്ഞത്തിന്റെ തുടക്കത്തിൽ തെരുവുനായ ആക്രമണം രൂക്ഷമായ 150ഓളം ഹോട്ട്സ്പോട്ടുകളായിരുന്നു സംസ്ഥാനത്ത് കണ്ടെത്തിയത്. എന്നാലിന്ന് മൂവായിരത്തോളം ഹോട്ട്സ്പോട്ടുകളുണ്ടെന്നാണ് കണക്ക്. അടിയന്തിരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ കടിയേൽക്കുന്നവർ നാൾക്കുനാൾ വർധിക്കുമെന്നാണ് വിലയിരുത്തൽ.
Comments