കണ്ണൂർ: പ്രണയപ്പകയുടെ പേരിൽ വിഷ്ണുപ്രിയയെ ശ്യാംജിത്ത് കൊലപ്പെടുത്തിയത് മൃഗീയമായെന്ന് വ്യക്തമാക്കി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ. വിഷ്ണുപ്രിയയുടെ ശരീരത്തിലുടനീളം മുറിവുകൾ ഉണ്ടായിരുന്നു. കഴുത്ത് അറ്റ് തൂങ്ങിയ നിലയിൽ ആയിരുന്നുവെന്നും പോസ്റ്റ്‌മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
ആക്രമണത്തിൽ കഴുത്തിലെ പ്രധാന ഞരമ്പുകൾ എല്ലാം മുറിഞ്ഞിരുന്നു. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആദ്യം ശ്യാംജിത്ത് കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചു. ഇതിന് ശേഷമാണ് കഴുത്ത് അറുത്തത്. കഴുത്തിൽ നിന്നും തല 70 ശതമാനത്തോളം വേർപെട്ടിരുന്നു. കഴുത്ത് അറക്കുന്നതിന് മുൻപ് ശ്യാംജിത്ത് വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ച് വീഴ്‌ത്തിയിരുന്നു.
പെൺകുട്ടിയുടെ കയ്യിലും കാലിലും മാറിലും ആഴത്തിലുള്ള മുറിവുകൾ ഉണ്ട്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മുറിവുകൾ ഉണ്ട്. കാലിൽ ക്ഷതമേറ്റ പാടുകൾ ഉണ്ട്. കാലിൽ ചുറ്റികകൊണ്ട് അടിച്ചതിന്റെ പാടുകളാണ് ഇതെന്നാണ് വിവരം. ചുറ്റിക കൊണ്ടുള്ള അടിയാണോ, കഴുത്തറുത്തതാണോ മരണകാരണമെന്നതിന് വിശദമായ റിപ്പോർട്ട് പുറത്തുവരേണ്ടതുണ്ട്.
ഉച്ചയോടെയായിരുന്നു വിഷ്ണുപ്രിയയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായത്. പരിയാരം മെഡിക്കൽ കോളേജിലായിരുന്നു പോസ്റ്റ്‌മോർട്ടം നടപടികൾ.
Comments