മൊഗാദിഷു: ദക്ഷിണ സൊമാലിയയിലെ കിസ്മയോയിൽ വീണ്ടും ഭീകരാക്രമണം. കാർ ബോംബ് സ്‌ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം അൽ-ഷബാബ് ഇസ്ലാമിസ്റ്റ് ഗ്രൂപ്പ് ഏറ്റെടുത്തു. കിസ്മയോയിലെ ഒരു ഹോട്ടലിലാണ് ആക്രമണമുണ്ടായത്.
തുറമുഖ നഗരമായ കിസ്മയോയെ ലക്ഷ്യമിട്ട് അൽ-ഖ്വയ്ദയുമായി ബന്ധമുള്ള അൽ-ഷബാബ് ഇസ്ലാമിസ്റ്റ് ഗ്രൂപ്പ് ഏറെ കാലമായി ആക്രമണം തുടരുകയാണ്. സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലും മധ്യ സൊമാലിയയിലും ഇതിനോടകം നിരവധി ആക്രമണങ്ങൾ നടന്ന് കഴിഞ്ഞു.
ഏറ്റവും ഒടുവിൽ നടന്ന കാർ ബോംബ് സ്‌ഫോടനം പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്‌ക്ക് 12:45 നായിരുന്നു നടന്നത്. തവാക്കൽ എന്ന് പേരുള്ള ഹോട്ടലിന്റെ പ്രവേശന കവാടത്തിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. അക്രമികളെ പിന്നീട് സുരക്ഷാ സേന വധിച്ചു. വൈകിട്ട് 7 മണി വരെ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു.
സമീപത്തെ സ്‌കൂൾ വിട്ട് പോകുകയായിരുന്ന വിദ്യാർത്ഥികളും അപകടത്തിൽപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന് സുരക്ഷാ മന്ത്രി യൂസഫ് ഹുസൈൻ ഒസ്മാൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ചാവേർ അടക്കം നാല് അക്രമികളും സംഭവത്തിൽ കൊല്ലപ്പെട്ടതായും അദ്ദേഹം സ്ഥിരീകരിച്ചു.
സാധാരണക്കാർ ഏറ്റവുമധികം വരുന്ന ഒരു ഹോട്ടലാണ് ആക്രമിക്കപ്പെട്ടത്. സാധാരണയായി സർക്കാർ ഉദ്യോഗസ്ഥർ കൂടുതലായുള്ള ഇടങ്ങളിലായിരുന്നു അൽ – ഷബാബ് നേരത്തെ ആക്രമണം നടത്തിയിരുന്നത്. ആറ് മണിക്കൂർ നീണ്ട ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം അൽ-ഷബാബ് ഉടൻ തന്നെ ഏറ്റെടുത്തിരുന്നു. ഹോട്ടലിൽ ചില സർക്കാർ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അവിടെ ആക്രമണം നടത്തിയതെന്നാണ് ഭീകരസംഘടനയുടെ വാദം.
Comments