ചെന്നൈ: കോയമ്പത്തൂരിൽ ക്ഷേത്രത്തിന് മുന്നിൽ നടന്ന കാർ സ്ഫോടനത്തിൽ ഭീകരബന്ധം സംശയിക്കുന്നതായി റിപ്പോർട്ട്. കോടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുമ്പിൽ നടന്ന സ്‌ഫോടനം ചാവേർ ആക്രമണമായിരുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. നേരത്തെ എൻഐഎ ചോദ്യം ചെയ്ത് വിട്ടയച്ച എഞ്ചിനീയറിംഗ് ബിരുദധാരിയായ ജമേഷ മുബിൻ എന്ന 25കാരനായിരുന്നു സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത് എന്നുള്ളതാണ് സംശയങ്ങൾക്ക് വഴിവെക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന് പങ്കുള്ള ഭീകരാക്രമണമാണ് സംഭവിച്ചിരിക്കുന്നതെന്നും അക്കാര്യം വ്യക്തമാണെന്നും തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ ആരോപിച്ചു.
ആക്രമണം സംഭവിച്ച് 12 മണിക്കൂർ പിന്നിട്ടിട്ടും വിശദാംശങ്ങൾ പുറത്തുവിടാതെ തമിഴ്‌നാട് സർക്കാർ മറച്ചുവെക്കുകയാണെന്നനും ആഭ്യന്തരവകുപ്പ് പരാജയം സമ്മതിക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു. കോയമ്പത്തൂരിലെ സിലിണ്ടർ സ്ഫോടനത്തെ വെറുമൊരു സ്ഫോടനമായി കണക്കാക്കാൻ കഴിയില്ല. ഐഎസ് പങ്കുള്ള ഭീകരാക്രമണമാണിതെന്ന് വ്യക്തമാണ്. തമിഴ്നാട് മുഖ്യമന്ത്രി ഇക്കാര്യം തുറന്ന് സമ്മതിക്കുമോ? ആക്രമണം ആസൂത്രണം ചെയ്യുന്നതിനിടെയാണ് യുവാവ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇയാൾക്ക് ഐഎസുമായി ബന്ധമുണ്ടെന്ന് വ്യക്തമാണ്. രാജ്യത്തിന് പുറത്തുനിന്നുള്ള ഭീകരശക്തികളാണ് ഇയാളെ കൈകാര്യം ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിൽ ഇപ്പോഴും ചിലയിടത്ത് ഭീകരപ്രവർത്തനങ്ങൾ സജീവമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ അഭിപ്രായപ്പെട്ടു.
Coimbatore Cylinder blast is no more a ‘cylinder blast’. It’s a clear cut terror act with ISIS links.
Will @CMOTamilnadu come out in the open & accept this?
TN Govt is hiding this info for 12 hours now. Is this not a clear failure of the state intelligence machinery & DMK Govt?— K.Annamalai (@annamalai_k) October 23, 2022
കോയമ്പത്തൂരിൽ കാറിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചായിരുന്നു സ്‌ഫോടനം സംഭവിച്ചത്. തുടർന്ന് കൊല്ലപ്പെട്ട 25കാരന്റെ വീട്ടിലെത്തി പോലീസ് പരിശോധന നടത്തിയപ്പോൾ നിരവധി സ്‌ഫോടക വസ്തുക്കൾ കണ്ടെടുക്കുകയും ചെയ്തിരുന്നു. പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡർ, കരി, സൾഫർ തുടങ്ങിയവയും പോലീസ് കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു. കൂടാതെ പൊട്ടിത്തെറിച്ച കാറിൽ നിന്ന് ഇരുമ്പാണികൾ, മാർബിളുകൾ, മറ്റ് സാമഗ്രികൾ എന്നിവയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവ ഫോറൻസിക് പരിശോധനയ്‌ക്കായി അയച്ചിരിക്കുകയാണ്. സ്‌ഫോടനത്തിന്റെ ഗൗരവം വ്യക്തമായതോടെ കേസന്വേഷണത്തിനായി ആറ് സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Comments