തിരുവനന്തപുരം: കവല പ്രസംഗത്തെക്കാൾ തരംതാഴുന്ന പ്രതികരണമാണ് ഗവർണർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. കേരളം ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആണെന്ന് കരുതരുത്. ഇന്ത്യൻ ഭരണഘടനയെയും സുപ്രീംകോടതിയെയും ഗവർണറെയും ബഹുമാനിക്കാൻ എൽഡിഎഫ് സർക്കാർ തയ്യാറാകണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുന്നോട്ടുവച്ചതും ഉന്നയിച്ചതും നിയമപരമായ വിഷയമാണെന്നും പികെ കൃഷ്ണദാസ് പറഞ്ഞു. ചട്ടലംഘനം ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ സർവകലാശാലകളിലെ ഒമ്പത് വിസിമാരുടെ രാജി ഗവർണർ ആവശ്യപ്പെടുകയും ഇത് സ്വേച്ഛാധിപത്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കൃഷ്ണദാസിന്റെ പ്രതികരണം.
ഇന്ത്യൻ ഭരണഘടന അനുസരിച്ചിട്ടുള്ള നിയമത്തെ അടിസ്ഥാനപ്പെടുത്തിയാണ് വിസി നിയമനത്തിൽ സുപ്രീംകോടതി വിധിയുണ്ടായത്. സാങ്കേതിക സർവകലാശാലയ്‌ക്ക് മാത്രമല്ല കേരളത്തിലെ മുഴുവൻ സർവകലാശാലകൾക്കും ഇത് ബാധകമാണ്. തികച്ചും നിയമപരമായ ഒരു പ്രശ്‌നമാണിത്. അതിനെ എപ്രകാരമാണ് നിയമപരമായി നേരിടാൻ പോകുന്നത് എന്നുള്ളതായിരുന്നു മുഖ്യമന്ത്രി അറിയിക്കേണ്ടിയിരുന്നത്. എന്നാൽ അതിന് പകരം ഗവർണർക്കെതിരെ യുദ്ധം പ്രഖ്യാപിക്കാനാണ് മുഖ്യമന്ത്രി തയ്യാറായത്.
ഗവർണറോട് മുഖ്യമന്ത്രി യുദ്ധപ്രഖ്യാപനം നടത്തുന്നത് ഭരണഘടനയോട് യുദ്ധപ്രഖ്യാപനം നടത്തുന്നതിന് തുല്യമാണ്. ചാൻസലർ നിർദ്ദേശിക്കുമ്പോൾ രാജിവെക്കാൻ വൈസ് ചാൻസലർമാർ ബാധ്യസ്ഥരാണ്. ആ നിർദേശം അനുസരിക്കാത്തത് സിപിഎമ്മിന്റെ അടിമകളയതുകൊണ്ട് മാത്രമാണെന്നും കൃഷ്ണദാസ് പറഞ്ഞു.
ഗവർണറുടെ അധികാര പരിധിയെക്കുറിച്ച് നിരന്തരം ഓർമ്മപ്പെടുത്തുന്ന മുഖ്യമന്ത്രി സ്വന്തം അധികാരപരിധി എവിടെയാണെന്ന് കണ്ടെത്തുന്നത് നന്നായിരിക്കും. കോടതിയിൽ തോറ്റതിന് കവലപ്രസംഗം നടത്തി ഗവർണറെ ഭീഷണിപ്പെടുത്തുന്ന രീതി മുഖ്യമന്ത്രിയുടെ പദവിക്ക് നിരക്കുന്നതല്ലെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.
Comments