ചെന്നൈ: കോയമ്പത്തൂരിലെ ചാവേർ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്ത് പോലീസ്. ഉക്കടം സ്വദേശികളായ ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ചാവേർ ആയി കൊല്ലപ്പെട്ട ജമേഷ മുബിന്റെ അടുത്ത സുഹൃത്തുക്കളാണ് ഇവർ.
സംഭവത്തിന് പിന്നാലെ ജമേഷയുടെ വീടിന് സമീപത്തു നിന്നും ശേഖരിച്ച സിസിടിവിയിൽ ഇവരുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതേ തുടർന്ന് ഇവർ ഉൾപ്പെടെ ആറ് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇതിന് ശേഷമാണ് അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ഫോടനത്തിന് മുന്നോടിയായി കാറിലേക്ക് സിലിണ്ടറും മാർബിൾ ചീളുകളും എടുത്തുവച്ചത് ഇവരാണെന്നാണ് സംശയിക്കുന്നത്. ഇതിന് പുറമേ സ്ഫോടനത്തിന്റെ ആസൂത്രണത്തിലും ഇവർക്ക് പങ്കുണ്ടെന്നാണ് പോലീസ് നൽകുന്നത് വിവരം.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു കോയമ്പത്തൂരിലെ കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് സമീപം ചാവേർ ആക്രമണം ഉണ്ടായത്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിൻ 2009 ൽ ദേശീയ അന്വേഷണ ഏജൻസി ഭീകര ബന്ധം സംശയിച്ച് ചോദ്യം ചെയ്ത് വിട്ടയച്ചയാളാണ്. സംഭവത്തിൽ ഊർജ്ജിത അന്വേഷണമാണ് പോലീസ് നടത്തുന്നത്. ചാവേർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദീപാവലി ദിനം അലങ്കോലപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് സൂചന.
Comments