ബക്കിങ്ഹാം: ഇന്ത്യൻ വംശജൻ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റു. ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ചാൾസ് രാജാവിനെ കണ്ടതിന് പിന്നാലെയാണ് സുനക് അധികാരമേറ്റത്. ഇതിന് പിന്നാലെ അദ്ദേഹം ബ്രിട്ടണെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
രാജ്യത്തെ ജനങ്ങളോടും കൺസർവേറ്റീവ് പാർട്ടിയോടും നന്ദിയറിയിച്ചുകൊണ്ടാണ് അദ്ദേഹം അഭിസംബോധന ആരംഭിച്ചത്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണിനും അദ്ദേഹം നന്ദിയറിയിച്ചു. ഒടുവിലത്തെ പ്രധാനമന്ത്രിയായിരുന്ന ലിസ് ട്രസിന് സുനക് അഭിവാദ്യമറിയിച്ചു. നല്ല മനസോടുകൂടി ചില നല്ല കാര്യങ്ങളായിരുന്നു ലിസ് ട്രസ് ചെയ്യാനാഗ്രഹിച്ചത്. എന്നാൽ പിഴവുകൾ സംഭവിച്ചു. ആ പിഴവുകൾ തിരുത്തുകയാണ് ലക്ഷ്യം. വാക്കുകൾ കൊണ്ടല്ല, പ്രവൃത്തി കൊണ്ട് തെറ്റുകൾ തിരുത്തുമെന്നും മുൻഗാമികളെ പഴിക്കാതെ ഋഷി സുനക് പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ബ്രിട്ടൺ കടന്നുപോകുന്നത്. പക്ഷെ ആ പ്രതിസന്ധിയെ നാം അതിജീവിക്കുമെന്നത് ജനങ്ങൾക്ക് നൽകുന്ന ഉറപ്പാണ്. ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കുന്ന പ്രവർത്തനം കാഴ്ചവെക്കുമെന്നും പ്രതിസന്ധിയെ മറികടക്കാൻ ചില കടുത്ത തീരുമാനങ്ങൾ സ്വീകരിക്കേണ്ടി വരുമെന്നും പ്രാധനമന്ത്രിയായി ചുമതലയേറ്റ സുനക് രാജ്യത്തോട് പറഞ്ഞു. ബ്രിട്ടണിൽ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുകയാണ് പ്രധാനലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിട്ടണിൽ അധികാരമേൽക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് ഋഷി സുനക്. പ്രാദേശിക സമയം ഉച്ചയ്‌ക്ക് 11.45ഓടെയാണ് സുനക് ചുമതലയേറ്റത്. ഉച്ചയ്‌ക്ക് ശേഷം പുതിയ മന്ത്രസഭയിലെ അംഗങ്ങൾ ആരെല്ലാമാണെന്ന് പ്രഖ്യാപിക്കും.
Comments