തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രഭാത സവാരിക്ക് ഇടയിൽ യുവതിക്ക് നേരെ പീഡനശ്രമം. അതീവ സുരക്ഷാ മേഖലയായ മ്യൂസിയം വളപ്പിലാണ് യുവതി ആക്രമിക്കപ്പെട്ടത്. ഇന്നോവ കാറിലെത്തിയ ആക്രമിയാണ് യുവതിയെ ആക്രമിച്ചത്. ബുധനാഴ്ചയാണ് യുവതിയ്ക്ക് നേരെ ആക്രമണമുണ്ടായത്. മ്യൂസിയം പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടിയിട്ടില്ല. പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് യുവതി പറഞ്ഞു.
പോലീസിൽ പരാതി നൽകാൻ ചെന്നപ്പോൾ സിസിടിവി ക്യാമറകളിലെ റെക്കോർഡിംഗ് സംവിധാനം ഇല്ലെന്ന് പറഞ്ഞ് തിരികെ അയച്ചതായും യുവതി പറഞ്ഞു. അക്രമിയെ പിടികൂടാൻ സ്ത്രീയും പിന്നാലെ ഓടി.എന്നാൽ കാൽ വഴുതി വീഴുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതിപ്പെട്ടെങ്കിലും ഉടൻ നടപടിയെടുത്തില്ലെന്നും യുവതി പറഞ്ഞു. വളരെ വൈകി കേസെടുത്ത പോലീസ് പ്രതിയ്ക്ക് ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്നും പരാതികാരി പറഞ്ഞു.
മൂന്ന് വർഷങ്ങൾക്ക് മുൻപ് മാദ്ധ്യമപ്രവർത്തകനായ കെ.എം.ബഷീർ കൊല്ലപ്പെട്ടതും മ്യൂസിയം വളപ്പിൽ വെച്ചായിരുന്നു. അന്നും സിസിടിവി ക്യാമറകൾ പ്രവർത്തനക്ഷമല്ലെന്നായിരുന്നു പോലീസ് നൽകിയ വിശദീകരണം.
Comments