ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അരാജകത്വത്തിന്റെ പ്രതീകമാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. കറൻസി നോട്ടുകളിൽ ദൈവങ്ങളുടെ ചിത്രം കൂട്ടിച്ചേർക്കണമെന്ന കെജ്‌രിവാളിന്റെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹിമാചൽ പ്രദേശിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിനിടെയാണ് കേന്ദ്രമന്ത്രി പ്രതികരണമറിയിച്ചത്.
രാമക്ഷേത്രത്തിന് എതിരായി സംസാരിച്ചവരും ഹിന്ദു ദൈവങ്ങളെ അപമാനിച്ചവരും അരവിന്ദ് കെജ്‌രിവാളിനെ പുറത്താക്കാൻ മുന്നോട്ടുവരണം. തന്റെ അഴിമതി ചർച്ച ചെയ്യപ്പെടാതിരിക്കാൻ പുതിയ പ്രചാരണവുമായി എത്തിയിരിക്കുകയാണ് കെജ്‌രിവാൾ. അദ്ദേഹം അരാജകത്വത്തിന്റെ പ്രതീകമാണെന്ന് തിരിച്ചറിണമെന്നും അനുരാഗ് ഠാക്കൂർ അഭിപ്രായപ്പെട്ടു.
ഡൽഹിയിലെ മുസ്ലീം പുരോഹിതന്മാർക്ക് വർഷത്തിൽ 18,000 രൂപ നൽകാൻ നിങ്ങൾ തയ്യാറാകുന്നു. ഇതേ തുക പാസ്റ്റർമാർക്കും, ഗുരുദ്വാര ഗ്രാന്തികൾക്കും പൂജാരികൾക്കും നിങ്ങൾ നൽകുമോ? എന്തുകൊണ്ട് നിങ്ങൾക്ക് കഴിയുന്നില്ലായെന്നും കെജ്‌രിവാളിനോട് കേന്ദ്രമന്ത്രി ചോദിച്ചു.
നോട്ടുകളിൽ ഹിന്ദു ദൈവങ്ങളെ ചേർക്കണമെന്ന വാദവുമായി കെജ്‌രിവാൾ വരുന്നത് രാഷ്‌ട്രീയ ഇരട്ടത്താപ്പാണെന്ന വിമർശനം ആദ്യമേ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും മറുപടിയുമായി എത്തിയത്.
കറൻസി നോട്ടുകളിൽ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങൾ പതിപ്പിക്കണമെന്നായിരുന്നു കെജ്‌രിവാൾ അഭ്യർത്ഥിച്ചത്. രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. തുടർന്ന് ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയതായും കെജ്‌രിവാൾ അറിയിച്ചിരുന്നു.
കറൻസിയുടെ ഒരു വശത്ത് മഹാത്മാഗാന്ധിയുടെയും മറുവശത്ത് ഗണപതിയുടെയും ലക്ഷ്മിയുടെയും ചിത്രമുണ്ടാകണമെന്നാണ് 130 കോടി ജനങ്ങളുടെയും ആഗ്രഹം. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വളരെ മോശം പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിന് ശേഷവും ഇന്ത്യ വികസ്വര രാജ്യങ്ങളുടെ പട്ടികയിലാണ്. നമ്മുടെ രാജ്യത്ത് ഇപ്പോഴും നിരവധി ദരിദ്രർ ഉണ്ട്. അതിനാൽ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താൻ ധനത്തിന്റെ പ്രതീകങ്ങളായ ദൈവങ്ങളെ നോട്ടുകളിൽ അച്ചടിപ്പിക്കണമെന്നായിരുന്നു പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ കെജ്‌രിവാൾ ആവശ്യപ്പെട്ടത്.
Comments