ആറ്റിങ്ങൽ : ഒഡീഷയിൽ കഞ്ചാവ് കൃഷി ചെയ്ത് കേരളത്തിൽ എത്തിക്കുന്ന ലഹരിക്കടത്ത് സംഘത്തിലെ തലവനും കൂട്ടാളിയും പിടിയിൽ. ശ്രീകാര്യം സ്വദേശി പാറ അഭിലാഷ് എന്ന ഇടവക്കോട് അഭിലാഷ് (37), കുളത്തൂർ സ്വദേശി മൊട്ട അനി എന്ന പ്രദീഷ്‌കുമാർ(36) എന്നിവരാണ് അറസ്റ്റിലായത്.
വർഷങ്ങൾക്ക് മുൻപ് ഒഡീഷയിൽ ഏക്കറുകണക്കിന് കഞ്ചാവ് തോട്ടങ്ങൾ ഇയാൾ സ്വന്തമാക്കിയിരുന്നു. കമ്യൂണിസ്റ്റ് ഭീകരരുടെ സ്വാധീനമുള്ള വനഭൂമിയാണിത്. ഇവിടെ കഞ്ചാവ് കൃഷി ചെയ്ത് കേരളത്തിലേക്ക് കടത്തുന്നതാണ് ഇയാളുടെ ശൈലി. പണമിടപാടിനായി ഒഡീഷയിലെ ഗ്രാമവാസികളുടെ ബാങ്ക് അക്കൗണ്ടുകളാണ് അഭിലാഷ് ഉപയോഗിച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ സ്വന്തമാക്കി അക്കൗണ്ടോ, സിം കാർഡോ ഇയാൾക്കില്ല.
വെഞ്ഞാറമൂട്ടിൽ വീട് വാടകയ്‌ക്ക് എടുത്ത് കഞ്ചാവ് വിൽപ്പന നടത്തിയവരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നടത്തിയ അന്വേഷണമാണ് അഭിലാഷിൽ കൊണ്ടെത്തിച്ചത്. അവിടെ നിന്നും 200 കിലോ കഞ്ചാവ് പിടികൂടിയിരുന്നു.
അഭിലാഷിനെക്കുറിച്ച് വിവരങ്ങൾ ലഭിച്ചതോടെ ഇയാളെ തേടി പോലീസ് ഒഡീഷയിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാളപ്പോൾ ദീപാവലി ആഘോഷത്തിനായി തമിഴ്‌നാട്ടിലേക്ക് പോയിരിക്കുകയായിരുന്നു. അവിടെയെത്തിയാണ് പോലീസ് ഇയാളെ പിടികൂടിയത്. മൂന്ന് കഞ്ചാവ് കേസുകളിൽ ഇയാൾ മുഖ്യപ്രതിയാണ്. ബോംബ് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചതിന് ഏഴ് വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
Comments