പത്തനംതിട്ട: പോക്‌സോ കേസ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ നിന്ന് ബലമായി മോചിപ്പിച്ച് ബന്ധുക്കൾ. സംഭവത്തിൽ പത്തുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ബന്ധുക്കൾ കൈയ്യേറ്റം ചെയ്താണ് സിറാജിനെ മോചിപ്പിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു.
പത്തനംതിട്ട ആറന്മുള സ്റ്റേഷൻ പരിധിയിലെ കാട്ടൂർ പേട്ടയിലാണ് സംഭവം. കാട്ടൂർപേട്ട സ്വദേശിയും പോക്‌സോ കേസ് പ്രതിയുമായ സിറാജ് എന്നയാളെ അറസ്റ്റ് ചെയ്യാൻ കുന്നിക്കോട് പോലീസ് സ്റ്റേഷനിൽ നിന്നായിരുന്നു ഉദ്യോഗസ്ഥർ എത്തിയത്. തുടർന്ന് ബന്ധുക്കൾ ഇടപെട്ട് ബലംപ്രയോഗിച്ച് സിറാജിനെ മോചിപ്പിക്കുകയായിരുന്നു. പ്രതിയെ മോചിപ്പിച്ചവരിൽ ഇടത് അദ്ധ്യാപക സംഘടനാ നേതാവ് ഉൾപ്പെടെയുണ്ടെന്നാണ് വിവരം. ഇയാൾക്കെതിരെയും പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
ഒക്ടോബർ 23ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ തിങ്കളാഴ്ചയാണ് പുറത്തുവന്നത്. കാട്ടൂർപേട്ട സ്വദേശിയായ സിറാജിനെതിരെ കൊല്ലം കുന്നികോട് പോലീസ് സ്‌റ്റേഷനിലായിരുന്നു പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. രണ്ടാം ഭാര്യയുടെ മകളായ 15 കാരിയെ പീഡിപ്പിച്ചെന്നായിരുന്നു കേസ്. തുടർന്ന് ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് സിറാജിനെ പിടികൂടാൻ കാട്ടൂർ പേട്ടയിലെത്തിയത്. പോലീസ് മഫ്തിയിലായിരുന്നു. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന പ്രതി സിറാജിനെ പെട്ടെന്നാണ് പോലീസ് കണ്ടത്. തുടർന്ന് സിറാജിനെ കസ്റ്റഡിയിലെടുത്ത് പോലീസ് എത്തിയ വാഹനത്തിൽ കയറ്റുകയായിരുന്നു.
എന്നാൽ ഇത് കണ്ട നാട്ടുകാരും ബന്ധുക്കളും ചേർന്ന് പോലീസിൽ നിന്നും സിറാജിനെ ബലം പ്രയോഗിച്ച് മോചിപ്പിച്ചു. തുടർന്ന് രക്ഷപ്പെട്ട് പോയ പ്രതിയെ ഇതുവരെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. അതേസമയം മഫ്തിയിലെത്തിയത് പോലീസുകാരാണെന്ന് അറിയാതെയാണ് സിറാജിനെ ബലമായി മോചിപ്പിച്ചതെന്നാണ് ബന്ധുക്കളുടെ അവകാശവാദം.
Comments