കാഠ്മണ്ഡു : നേപ്പാളിന് വീണ്ടും സഹായവുമായി ഇന്ത്യ. ഇത്തവണ നേപ്പാളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനം സുഗമമാക്കാനാണ് സഹായം നൽകിയത്. നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സുരക്ഷാ സേനകൾക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമാണ് വാഹനങ്ങൾ ഉപയോഗിക്കുക എന്നും നേപ്പാൾ ഭരണകൂടം അറിയിച്ചു. നേപ്പാളിന് വാഹനം നൽകാൻ എടുത്ത തീരുമാനം നേപ്പാളിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ നവീൻ ശ്രീവാസ്തവയാണ് അറിയിച്ചത്.
‘നേപ്പാൾ അഭ്യർത്ഥിച്ചതനുസരിച്ച് ഇന്ത്യൻ ഭരണകൂടം തിരഞ്ഞെടുപ്പ് ആവശ്യത്തിനുള്ള സാങ്കേതിക സഹായങ്ങൾ നൽകുകയാണ്. 200 ജീപ്പുകളാണ് നൽകുന്നത്. ഇവ സുരക്ഷാ ഉദ്യോഗസ്ഥരും ഇലക്ഷൻ കമ്മീഷനും മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉപയോഗിക്കാനാണ് നൽകിയിരിക്കുന്നത്.’ നവീൻ ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യ നൽകിയ സഹായത്തിന് നേപ്പാൾ ധനകാര്യമന്ത്രി ജനാർദ്ദൻ ശർമ്മ നന്ദി പറഞ്ഞു.
200 വാഹനങ്ങളിൽ 120 എണ്ണം വിവിധ ജില്ലകളിലെ സുരക്ഷാ സേനകൾക്കു ള്ളതാണ്. 80 എണ്ണം ഉദ്യോഗസ്ഥർ ഉപയോഗിക്കും. നേപ്പാളിന് ഇതാദ്യമായല്ല ഇന്ത്യ വാഹനങ്ങൾ നൽകുന്നത്. പല വർഷങ്ങളിലായി ഇതുവരെ 2400 വാഹനങ്ങൾ സമ്മാനിച്ച കാര്യം ശ്രീവാസ്തവ പറഞ്ഞു. ഇതിൽ 2000 വാഹനങ്ങൾ നേപ്പാൾ പോലീസ് വിഭാഗത്തിനാണ് ഘട്ടം ഘട്ടമായി ഇന്ത്യ നൽകിയത്.
Comments