എറണാകുളം: ഇലന്തൂർ ഇരട്ട ആഭിചാര കൊല കേസിലെ പ്രതി ലൈലയുടെ ജാമ്യാപേക്ഷ തള്ളി കോടതി. എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. ഇരട്ട നരബലി കേസിലെ മൂന്നാം പ്രതിയാണ് ലൈല.
കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലൈല ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. തനിക്കെതിരായ കുറ്റങ്ങൾ പോലീസ് കെട്ടിച്ചമച്ചതാണെന്നും ലൈല പറഞ്ഞിരുന്നു. എന്നാൽ ഈ വാദങ്ങളെല്ലാം തള്ളിക്കൊണ്ട് ആയിരുന്നു കോടതി ജാമ്യം നിഷേധിച്ചത്.
നരബലി കേസിൽ 12 ദിവസം ലൈലയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതും ഹർജിയിൽ ഇവർ ചൂണ്ടിക്കാട്ടി. ഇനിയും കസ്റ്റയിൽ എടുത്ത് തന്നെ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. അതിനാൽ ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം പരിഗണിച്ച് കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.
നിലവിൽ റോസ്ലിയെ കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിൽ തുടരുകയാണ് ലൈല. കഴിഞ്ഞമാസം 11 നായിരുന്നു ആഭിചാര കൊല കേസിൽ ലൈല, ഭഗവൽ സിംഗ്, ഷാഫി എന്നിവർ അറസ്റ്റിലായത്.
Comments