തിരുവനന്തപുരം: താൻ അനാവശ്യ ഇടപെട്ടലുകൾ നടത്തിയതിന് മുഖ്യമന്ത്രി തെളിവ് നൽകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ വി.സി. നിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടപ്പോഴാണ് താൻ ഇടപെട്ടത്. തനിക്ക് ആർഎസ്എസ് ബന്ധമുണ്ടെങ്കിൽ അത് തെളിയിക്കാനും ഗവർണർ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. ആർഎസ്എസ് ഇടപെടൽ തെളിയിച്ചാൽ ആ നിമിഷം സ്ഥാനത്ത് നിന്ന് രാജി വയ്‌ക്കും. മറിച്ചാണെങ്കിൽ മുഖ്യമന്ത്രി രാജി വയ്‌ക്കാൻ തയ്യാറാകുമോ? എന്നും ഗവർണർ ചോദിച്ചു. സംസ്ഥാനത്ത് സമാന്തരഭരണത്തിന് ശ്രമിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ വിമർശത്തിനുള്ള മറുപടിയായിട്ടായിരുന്നു പരാമർശം.
ഇവിടെ സർവ്വകലാശാലകളിലടക്കം ഇഷ്ടക്കാരെ തിരുകി കയറ്റുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർ കള്ളക്കടത്തിൽ ഉൾപ്പെട്ടാൽ അതിലും ഇടപെടും. യോഗ്യതയില്ലാത്തവരെ നിയമിക്കാൻ നിർദ്ദേശിച്ചാലും ഇടപെടും. രാജ്ഭവൻ എന്ത് അനധികൃത നിയമനമാണ് നടത്തിയത്. ആർഎസ്എസ് നോമിനി പോയിട്ട് സ്വന്തം ആളെ പോലും നിയമിച്ചിട്ടില്ല. താൻ അനാവശ്യമായി ഒരു നിയമനമെങ്കിലും നടത്തിയെന്ന് തെളിയിച്ചാൽ രാജി വയ്‌ക്കും.
മന്ത്രി ബാലഗോപാലിനെതിരെയും ഗവർണർ വീണ്ടും വിമർശനം ഉന്നയിച്ചു. ദേശീയ ഐക്യത്തെ വെല്ലുവിളിക്കാനാണ് മന്ത്രി ശ്രമിച്ചത്. എന്നാൽ മന്ത്രിയെ പുറത്താക്കാൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങൾക്ക് എന്നോട് ചോദിക്കാൻ ചോദ്യങ്ങൾ ചോദിക്കാൻ മാത്രമാണ് ആവേശം. മുഖ്യമന്ത്രിയോട് ആരും ഒന്നും ചോദിക്കില്ല. മുഖ്യമന്ത്രിക്ക് മുന്നിൽ മാദ്ധ്യമങ്ങൾ വായടക്കുകയാണ്. വിസിമാരുടെ കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. മറുപടി നൽകാൻ ഈ മാസം ഏഴ് വരെ സമയം നീട്ടി നൽകിയിട്ടുണ്ടെന്നും ഗവർണർ വ്യക്തമാക്കി.
Comments