ബെയ്ജിംഗ്: പാകിസ്താനിൽ ജോലി ചെയ്യുന്ന ചൈനീസ് പൗരന്മാരുടെ സുരക്ഷയിൽ തനിക്ക് ആശങ്കയുണ്ടെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫുമായി നടത്തിയ ചർച്ചയിലാണ് ഷി ജിൻപിംഗ് ആശങ്ക തുറന്നു പറഞ്ഞത്. വിശ്വസനീയവും സുരക്ഷിതവുമായ ഒരു സാഹചര്യം പാകിസ്താനിൽ ചൈനീസ് പൗരന്മാർക്ക് ലഭിക്കണമെന്നും അദ്ദേഹം പാകിസ്താനോട് ആവശ്യപ്പെട്ടു. ദ്വിദിന സന്ദർശനത്തിനായി ചൊവ്വാഴ്ച രാത്രിയിൽ ബെയ്ജിംഗിലെത്തിയതായിരുന്നു ഷെഹ്‌ബാസ് ഷെരീഫ്.
‘പാകിസ്താനിലെ ചൈനീസ് ജനതയുടെ സുരക്ഷയെക്കുറിച്ച് എനിക്ക് വളരെയധികം ആശങ്കയുണ്ട്. ചൈനീസ് സ്ഥാപനങ്ങൾക്കു വേണ്ടി പാകിസ്താനിലേയ്‌ക്ക് പോകുന്ന ചൈനീസ് ഉദ്യോഗസ്ഥർക്ക് വിശ്വസനീയവും സുരക്ഷിതവുമായ അന്തരീക്ഷം പാകിസ്താൻ നൽകണം’ എന്നാണ് ഷി ജിൻപിംഗ് ഷെഹ്‌ബാസ് ഷെരീഫിനോട് പറഞ്ഞത്. മൂന്നാം തവണയും അധികാരത്തിലെത്തിയ ഷി ജിൻപിംഗിനെ അഭിനന്ദിച്ച് ആദ്യം രംഗത്തെത്തിയ രാഷ്‌ട്ര തലവനാണ് ഷെഹ്‌ബാസ് ഷെരീഫ്. ചൈനയുമായി സൗഹൃദം സൃഷ്ടിച്ച് കശ്മീർ വിഷയത്തിലടക്കം ഇന്ത്യയെ നേരിടാനുള്ള ശ്രമമാണ് പാകിസ്താൻ നടത്തുന്നത്. കശ്മീരിന്റെ പേരിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ചൈനയും പറയുന്നു.
കശ്മീരിന് വേണ്ടി വാദിക്കുകയും ചൈനയുമായുള്ള കൂടിക്കാഴ്ചയിൽ നിരന്തരം ഈ വിഷയം പാകിസ്താൻ ഉന്നയിക്കുകയും ചെയ്യുന്നുണ്ട്. ഈ തവണയും പാകിസ്താൻ തങ്ങളുടെ വാദം മുന്നോട്ടു വച്ചു. എന്നാൽ പാകിസ്താനിലെ ചൈനീസ് പൗരന്മാരുടെ സുരക്ഷ സംബന്ധിച്ചുള്ള ആശങ്കയാണ് ചൈന തിരികെ പങ്കുവെച്ചത്. ചൈനീസ് പൗരന്മാർക്കെതിരെ ആവർത്തിച്ചുള്ള ആക്രമണങ്ങളിൽ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഷി ആശങ്ക പ്രകടിപ്പിക്കുന്നത്. അതേസമയം, ജമ്മു കശ്മീരിലെ പ്രശ്നങ്ങൾ പൂർണ്ണമായും തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും മൂന്നാം കക്ഷി ഇടപെടേണ്ട എന്നും ഇന്ത്യ മുമ്പ് ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മാത്രമല്ല, ഭീകരന്മാരെ കരിമ്പട്ടികയിൽ പെടുത്താനുള്ള നീക്കത്തെ ചൈന എതിർത്തതിനെയും ഇന്ത്യ ശക്തമായി വിമർശിച്ചിരുന്നു.
Comments