തിരുവനന്തപുരം: പാറശ്ശാല ഷാരോൺ കൊലപാതകക്കേസ് തമിഴ്‌നാട് പോലീസിന് കൈമാറരുതെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയ്ക്ക് കത്ത് കൈമാറി. സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ മാതാപിതാക്കൾ നേരിട്ട് എത്തിയാണ് പരാതി കൈമാറിയത്. കേരള പോലീസ് തന്നെ കേസ് തുടരന്വേഷിക്കണമെന്നാണ് ഷാരോണിന്റെ കുടുംബത്തിന്റെ ആവശ്യം. കേരള പോലീസിനെയാണ് വിശ്വാസമെന്നും നിലവിലെ അന്വേഷണത്തിൽ തൃപ്തരാണെന്നും ഷാരോണിന്റെ പിതാവ് പറഞ്ഞു. കേസ് തമിഴ്‌നാടിലേക്ക് മാറ്റില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഉറപ്പ് ലഭിച്ചതായും കുടുംബം വ്യക്തമാക്കി.
നേരത്തെ കേസ് തമിഴ്‌നാട് പോലീസിന് കൈമാറണം എന്ന് അന്വേഷണസംഘത്തിന് നിയമോപദേശം ലഭിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രതി ഗ്രീഷ്മയുടെ വീട് തമിഴ്‌നാട് അതിർത്തിയിലായതിനാലാണ് കേസന്വേഷണം സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായത്. ഇതിന് പിന്നാലെയായിരുന്നു റൂറൽ എസ്പി നിയമോപദേശം തേടിയത്.
കൊലപാതകത്തിന്റെ ആസൂത്രണം,വിഷം വാങ്ങിയത്,തൊണ്ടി മുതൽ ഉപേക്ഷിച്ചത് തുടങ്ങിയ കാര്യങ്ങൾ സംഭവിച്ചത് തമിഴ്‌നാട് സ്റ്റേഷൻ പരിധിയിലാണ്. അതിനാൽ വിചാരണയ്‌ക്കിടയിലോ മറ്റോ കേസിലെ പ്രതികൾ കേരളപോലീസിന്റെ അന്വേഷണപരിധിയെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനാണ് കേസ് തമിഴ്‌നാട് പോലീസിന് കൈമാറുന്നതാണ് നല്ലതെന്ന് തരത്തിൽ നിയമോപദേശം ലഭിച്ചത്.
Comments