ന്യൂഡൽഹി: സമാജ്‌വാദി പാർട്ടി നേതാവും എംപിയുമായിരുന്ന മുലായം സിംഗ് യാദവ് അന്തരിച്ച സാഹചര്യത്തിൽ മെയിൻപുരി ലോക്‌സഭാ സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഡിസംബർ അഞ്ചിനാണ് വോട്ടെടുപ്പ് നടക്കുക. ഒക്ടോബർ 10ന് മുലായം സിംഗ് അന്തരിച്ചതോടെ പാർലമെന്റ് സീറ്റ് ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പ്.
രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലായി ഒഴിഞ്ഞ് കിടക്കുന്ന അഞ്ച് നിയമസഭാ സീറ്റുകളിലേക്കും ഡിസംബർ അഞ്ചിന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഒഡിഷ, രാജസ്ഥാൻ, ബിഹാർ, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് സീറ്റൊഴിവുള്ളത്. ഉത്തർപ്രദേശിൽ മാത്രം ലോക്‌സഭാ സീറ്റിലേക്കും നിയമസഭാ സീറ്റിലേക്കും ഉപതിരഞ്ഞെടുപ്പ് നടക്കും.
ഒഡിഷയിലെ പദംപൂർ, രാജസ്ഥാനിലെ സർദാർഷഹർ, ബിഹാറിലെ കുർഹാനി, ഛത്തീസ്ഗഡിലെ ഭാനുപ്രതാപ് പൂർ, യുപിയിലെ രാംപൂർ എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഡിസംബർ അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പിന് ശേഷം എട്ടിനായിരിക്കും ഫലപ്രഖ്യാപനം.
Comments