വാഷിംഗ്ടൺ: നിരന്തരം മിസൈൽ പരീക്ഷണങ്ങൾ നടത്തി പരസ്പരം പോരടിക്കുന്ന ഉത്തരകൊറിയ, ദക്ഷിണ കൊറിയ രാജ്യങ്ങളിൽ സമാധാനവും സുരക്ഷയും അത്യാവശ്യമാണെന്ന് ഇന്ത്യ.ഇതിനായുള്ള ആണവ നിരായുധീകരണത്തിനുള്ള പിന്തുണ ഇന്ത്യ യുഎന്നിൽ ആവർത്തിച്ചു. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുജിത കാംബോജ് ആണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
കൊറിയൻ മേഖലയിലെസമാധാനത്തിനും സുരക്ഷയ്‌ക്കും വേണ്ടിയുള്ള ആണവ നിരായുധീകരണത്തിനുള്ള പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുന്നു. കൊറിയൻ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള മാർഗമെന്ന നിലയിൽ ഞങ്ങൾ ചർച്ചകളെയും നയതന്ത്രത്തെയും പിന്തുണയ്‌ക്കുന്നത് തുടരുമെന്ന് രുജിത കാംബോജ് കൂട്ടിച്ചേർത്തു.
മിസൈൽ വിക്ഷേപണങ്ങൾ സുരക്ഷാ കൗൺസിലിന്റെ പ്രമേയങ്ങളുടെ ഗുരുതരമായ ലംഘനമാണ്. ഇത് ഇരു രാജ്യങ്ങളുടെയും സമാധാനത്തെയും സുരക്ഷയെയും ബാധിക്കുമെന്ന് ഇന്ത്യൻ പ്രതിനിധി കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളും രണ്ട് ഹ്രസ്വദൂര മിസൈലുകളും ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. ദക്ഷിണകൊറിയയും അമേരിക്കയും സംയുക്ത സൈനികാഭ്യാസങ്ങൾ നടത്തുന്നതിനിടെയാണ് ഉത്തരകൊറിയ ഒന്നിലധികം മിസൈലുകൾ വിക്ഷേപിച്ചത്. തുടരെ തുടരെ ഇരു രാജ്യങ്ങളും മിസൈൽ പരീക്ഷണം നടത്തുന്നത് അതിർത്തി രാജ്യങ്ങളിൽ വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
Comments