ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ അഡോൾഫ് ഹിറ്റലറുമായി ഉപമിക്കുന്ന പോസ്റ്ററുമായി ബിജെപി. ഡൽഹിയിലെ മോശം വായു നിലവാരത്തിൽ പ്രതിഷേധിച്ചാണ് പോസ്റ്റർ സ്ഥാപിച്ചിരിക്കുന്നത്. ബിജെപിയുടെ ഡൽഹി ഘടകം നേതാവ് തജീന്ദർ പാൽ സിംഗ് ബഗ്ഗയാണ് പോസ്റ്റർ സ്ഥാപിച്ചത്. നഗരത്തെ ഗ്യാസ് ചേമ്പറാക്കി മാറ്റിയ രണ്ടാമത്തെ ഭരണാധികാരിയാണ് കേജ്‌രിവാൾ, ആദ്യത്തേയാൾ ഹിറ്റ്‌ലറായിരുന്നുവെന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.
വിഷപ്പുകയിൽ ഡൽഹിയിലെ ജനങ്ങൾ ശ്വാസം മുട്ടി മരിക്കുമ്പോൾ നടപടി സ്വീകരിക്കേണ്ട മുഖ്യമന്ത്രി , ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ചുറ്റി നടക്കുകയാണെന്നും ബഗ്ഗ ആരോപിച്ചു.ഡൽഹിയെ ഗ്യാസ് ചേമ്പറാക്കി മാറ്റിയെന്ന സുപ്രീം കോടതിപരാമർശത്തിന് പിന്നാലെയാണ് ബഗ്ഗയുടെ പോസ്റ്റർ. ഹിറ്റ്‌ലർ സ്വന്തം രാജ്യത്തെ ഗ്യാസ് ചേമ്പറാക്കി മാറ്റിയ ഭരണാധികാരിയായിരുന്നെന്നും തന്റെ രാജ്യത്തെ ജനങ്ങളെ ചേമ്പറിനുള്ളിൽ വെച്ച് കൊലപ്പെടുത്തിയ ആളാണെന്നും അദ്ദേഹത്തിന്റെ പാത പിന്തുടരുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഭരണാധികാരിയാണ് കേജ്‌രിവാളെന്നുമാണ് അദ്ദേഹം പറഞ്ഞത്.
കഴിഞ്ഞ 20 ദിവസമായി മുഖ്യമന്ത്രി ഡൽഹിയിൽ ഇല്ലെന്നും അദ്ദേഹം അയൽ സംസ്ഥാനങ്ങളിൽ വിനോദയാത്രയിലാണെന്നും ബഗ്ഗ വിമർശിച്ചു.തന്റെ കീഴിലുള്ള ജനങ്ങളെ സുരക്ഷിതരാക്കാതെ യാത്രകളിലേർപ്പെടുന്ന മുഖ്യമന്ത്രിയുടെ പ്രവൃത്തി അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന കൃഷിയിടങ്ങളിലെ തീയിടൽ സംബന്ധിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മാനിന് കത്തയച്ചിരുന്നു. വൈക്കോലും മറ്റ് കൃഷി അവശിഷ്ടങ്ങളും കത്തിക്കുന്നത് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള സാഹചര്യം പൗരന്മാരുടെ ആരോഗ്യത്തിന് ഹാനികരമാണെന്നും ജീവിക്കാനുള്ള മൗലികാവകാശ ലംഘനമാണെന്നും സക്‌സേന പറഞ്ഞിരുന്നു. ഇത്തരത്തിൽ വൈക്കോൽ കത്തിക്കുന്നത് വഴിയാണ് ഡൽഹിയിലെ വായു മലിനീകരണം വർദ്ധിക്കുന്നത്. നേരത്തെ പഞ്ചാബിൽ വൈക്കോൽ കത്തിച്ചതിന്റെ ഉത്തരവാദിത്വം കേജ്‌രിവാൾ ഏറ്റെടുത്തിരുന്നു.
Comments