ചെന്നൈ: പുതുച്ചേരിയിൽ ജർമ്മൻ ദമ്പതികളുടെ വീട്ടിൽ നിന്നും പുരാതന കാലത്തെ വിഗ്രഹങ്ങൾ കണ്ടെത്തി. ചോള സാമ്രാജ്യകാലത്തുള്ള മൂന്ന് വിഗ്രഹങ്ങളാണ് കണ്ടെത്തിയത്. സംഭവത്തിൽ ദമ്പതികളെ വിശദമായി ചോദ്യം ചെയ്യാൻ ആരംഭിച്ചു.
80 കാരനായ പോപ്പോ പിൻഗെൽ, ഭാര്യ മോണ എന്നിവരുടെ വീട്ടിൽ നിന്നാണ് വിഗ്രഹങ്ങൾ കണ്ടെത്തിയത്. ഓറോവിലായിരുന്നു ഇരുവരും താമസം. ഇവരുടെ വീട്ടിൽ വിഗ്രഹങ്ങൾ സൂക്ഷിച്ചിരുന്നതായി വിഗ്രഹ മോഷണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന സിഐഡി വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ നടത്തിയ പരിശോധനയിലായിരുന്നു വിഗ്രഹങ്ങൾ വീടിന് മുകളിൽ നിന്നും കണ്ടെടുത്തത്.
വിഗ്രഹങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ആരാഞ്ഞപ്പോൾ ഇല്ലെന്നായിരുന്നു ദമ്പതികളുടെ മറുപടി. ഇതോടെ ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. നടരാജ, അമ്മൻ, ചന്ദ്രശേഖര വിഗ്രഹങ്ങളാണ് കണ്ടെടുത്തത്. അന്താരാഷ്‌ട്ര വിപണിയിൽ വിഗ്രഹങ്ങൾക്ക് കോടികൾ വിലവരുമെന്ന് അന്വേഷണ സംഘം.
ഇൻസ്‌പെക്ടർ ജനറൽ ആർ ദിനകരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കണ്ടെടുത്ത വിഗ്രഹങ്ങൾ പ്രാഥമിക പരിശോധനയ്‌ക്ക് ശേഷം കോടതിയിൽ ഹാജരാക്കി.
Comments