പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നിൽ ഭീകര ബന്ധമെന്ന് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് എൻഐഎ വ്യക്തമാക്കി. റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി.
ശ്രീനിവാസൻ കൊലക്കേസിൽ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് ഉൾപ്പെടെ വ്യക്തമായ പങ്കുണ്ടെന്നാണ് എൻഐഎയുടെ നിരീക്ഷണം. ഈ സാഹചര്യത്തില് കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും കേന്ദ്ര ഏജൻസി വ്യക്തമാക്കി.
അതേസമയം പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായിരുന്ന റൗഫിനെ ഇന്ന് പട്ടാമ്പിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഓങ്ങല്ലൂർ വാടാനാംകുറുശ്ശിയിലെ പോപ്പുലർ ഫ്രണ്ട് ആസ്ഥാനത്തും മേലെ പട്ടാമ്പിയിലെ ഫർണിച്ചർ കടയിലുമായിരുന്നു തെളിവെടുപ്പ് നടത്തിയത്. പാലക്കാട് ജില്ലാ ആശുപത്രിക്ക് പുറകിലും രാവിലെ റൗഫുമായി ദേശീയ അന്വേഷണ ഏജൻസി തെളിവെടുപ്പ് നടത്തിയിരുന്നു.
അതിനിടെ കേസിൽ രണ്ട് പോപ്പുലർ ഫ്രണ്ട് ഭീകരരെ കൂടി എൻഐഎ പിടികൂടി. പോപ്പുലർ ഫ്രണ്ടിന്റെ പട്ടാമ്പി ഏരിയാ പ്രസിഡന്റായിരുന്ന തൃത്താല ഞാങ്ങാട്ടിരിക്കടവ് സ്വദേശി കെ.പി. അൻസാർ (28), പട്ടാമ്പി പരുവക്കടവ് സ്വദേശി കെ. അഷ്‌റഫ് (33) എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റുചെയ്തത്. ഇതോടെ ശ്രീനിവാസൻ കൊലക്കേസിൽ പിടിയിലായവരുടെ എണ്ണം 34 ആയി.
Comments