മനില: 18 മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ ഉള്ളവരെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഓസ്ട്രേലിയക്കാരന് 129 വർഷം തടവ് ശിക്ഷ വിധിച്ചു. ഫിലിപ്പീൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. പീറ്റർ ജെറാർഡ് സ്‌കല്ലി എന്നയാൾക്കാണ് കോടതി ശിക്ഷ വിധിച്ചത്. പെൺകുട്ടികളെ ബലാത്സംഗം ചെയ്തതിനും കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചതിനും ഇയാൾക്ക് കോടതി നേരത്തെ ശിക്ഷ വിധിച്ചിരുന്നു. രണ്ടാമത്തെ കേസിലാണ് 129 വർഷം തടവ് ശിക്ഷ ലഭിച്ചത്.
പെൺകുട്ടികളെ ദുരുപയോഗം ചെയ്യുന്ന എല്ലാവർക്കുമുള്ള ശക്തമായ താക്കീതാണ് ഈ വിധിയെന്ന് അഭിഭാഷകനായ മെർലിൻ ബറോല-ഉയ് പറഞ്ഞു. 18 മാസം പ്രായമായ കുഞ്ഞിനേയും മറ്റൊരു പെൺകുട്ടിയേയും പീഡിപ്പിച്ച ശേഷം ഇയാൾ കൊലപ്പെടുത്തി. വീടിനുള്ളിലാണ് ഇവരുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.
സമാനമായ കുറ്റകൃത്യങ്ങളുടെ പേരിൽ 2011ൽ ഓസ്‌ട്രേലിയയിൽ നിന്ന് നാടുവിട്ട സ്‌കല്ലി ഫിലിപ്പീൻസിലും ഇതേ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയായിരുന്നു. പെൺവാണിഭം, കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കൽ, കുട്ടികളുടെ ലൈംഗിക വീഡിയോ പങ്കുവയ്‌ക്കൽ, ബലാത്സംഗം തുടങ്ങീ 60ലധികം വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്‌കല്ലിയുടെ കാമുകിക്ക് 126 വർഷം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്. കൂട്ടുപ്രതികളായ മറ്റ് രണ്ട് പേർക്ക് ഒമ്പത് വർഷം വീതം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.
ഫിലിപ്പീൻസിൽ കുട്ടികൾക്കെതിരായ ലൈംഗിക പീഡന അതിക്രമങ്ങൾ വർധിച്ച് വരികയാണെന്ന തരത്തിൽ നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. രാജ്യത്തെ ദാരിദ്ര്യം ഇതിനൊരു പ്രധാന ഘടകമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
Comments