പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതക കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിയ്‌ക്ക് വധഭീഷണി. ഡിവൈഎസ്പിയ്‌ക്ക് വധഭീഷണി ലഭിച്ച പശ്ചാത്തലത്തിൽ സുരക്ഷ വർദ്ധിപ്പിച്ചു. നവംബർ ആറിനാണ് ഡിവൈഎസ്പി അനിലിന് നേരെ വധഭീഷണിയുണ്ടായത്. അദ്ദേഹത്തിന്റെ സുരക്ഷ വർദ്ധിപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. കേസ് സൈബർ പോലീസിന് കൈമാറി. പോപ്പുലർ ഫ്രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് വിദേശത്ത് നിന്ന് ഫോൺ കോൾ വഴിയാണ് വധഭീഷണി മുഴക്കിയത്. ഫോൺ വഴിയാണ് ഭീഷണി എത്തിയത്. ശവപ്പെട്ടി തയ്യാറാക്കി വെച്ചോളാൻ ആയിരുന്നു ഭീഷണി.
ശ്രീനിവാസൻ കൊലക്കേസ് അന്വേഷണം എൻഐഎ ഏറ്റെടുക്കുമെന്നാണ് പ്രാഥമിക വിവരം. പിഎഫ്‌ഐ സംസ്ഥാന സെക്രട്ടറി സിഎ റൗഫ്, സംസ്ഥാന സമിതിയംഗം യഹിയ തങ്ങൾ എന്നിവരെയും പ്രതി ചേർക്കും. ഗൂഢാലോചന കേസിലാണ് ഇരുവരെയും പ്രതി ചേർക്കുക. ഭീകരസ്വഭാവമുള്ള കൊലപാതകമാണ് നടന്നതെന്ന് എൻഐഎ വ്യക്തമാക്കിയിരുന്നു.
റൗഫിന് പിന്നാലെ യഹിയ തങ്ങളെയും പാലക്കാട് എത്തിച്ച് തെളിവെടുപ്പ് നടത്തും. കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലായിട്ടുണ്ട്. പിഎഫ്‌ഐ ഏരിയ പ്രസിഡന്റ് അൻസാർ, അഷറഫ് എന്നിവരാണ് പിടിയിലായത്. ഇരുവരും ഒളിവിലായിരുന്നു. ഇതോടെ കേസിൽ ഇതുവരെ 34 പേർ അറസ്റ്റിലായിട്ടുണ്ട്.
Comments