സമ്മാനങ്ങൾ എന്നും നമുക്കൊരു കൗതുകമാണല്ലേ, വർണ്ണക്കടലാസുകളിൽ പൊതിഞ്ഞ് പ്രിയപ്പെട്ടവർ തരുന്ന സമ്മാനങ്ങൾ, എത്ര സന്തോഷമാണ് അവ നമ്മളിൽ ഉണ്ടാക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന സമ്മാനങ്ങൾ വാങ്ങി പുലിവാല് പിടിച്ചവരെ പറ്റി കേട്ടിട്ടുണ്ടോ? ആ, അത്തരത്തിലുള്ള ചെറിയ കഥകളൊക്കെ നമുക്കും പറയാനുണ്ടാവും. എന്നാലിവിടെ ഒരു സമ്മാനം വാങ്ങി ഒരാളോ കുടുംബമോ അല്ല പെട്ടിരിക്കുന്നത്, ഒരു രാജ്യത്തെ രണ്ട് പ്രധാനപാർട്ടികളാണ്. പാർട്ടികൾ തമ്മിൽ തല്ലി അങ്ങനെ രാജ്യത്തെ രാഷ്‌ട്രീയ പ്രതിസന്ധിക്ക് വരെ കാരണമായി ഒടുവിൽ ആ സ്‌നേഹ സമ്മാനം. വെള്ളം കുടിപ്പിച്ച ഈ സമ്മാനം നൽകിയ ആളാരാണെന്നും ഇത് വാങ്ങേണ്ടി വന്ന ആ ഹതഭാഗ്യൻ ആരാണെന്നുമല്ലേ?
ഇടക്കിടെ തലങ്ങും വിലങ്ങും ബാലിസ്റ്റിക് മിസൈൽ വിട്ട് മനുഷ്യന്മാരെ എടങ്ങേറാക്കുന്ന ഉത്തരകൊറിയൻ ഭരണാധികാരിയായ കിം ജോങ് ഉൻ ആണ് സമ്മാനദാതാവ്. സമ്മാനം വാങ്ങി പെട്ടതാവട്ടെ കിമ്മിന്റെ ചിരവൈരികളായ ദക്ഷിണകൊറിയയുടെ മുൻ പ്രസിഡന്റ് മൂൺ ജെ ഇന്നും.
2018 സെപ്തംബറിൽ ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിൽ ഒരു സമാധാന ഉച്ചകോടി നടന്നു. പിന്നീട് ദക്ഷിണകൊറിയയുടെ സമാധാനം കെടുത്തുന്ന ഒന്നിന്റെ ആരംഭമാണ് അവിടെ നടന്നിരിക്കുന്നതെന്ന് അന്ന് അവിടെ ആഘോഷിച്ച് പങ്കെടുത്തവർ ആരും അറിഞ്ഞിരുന്നില്ല.അന്നവിടെ സമാധാന ഉച്ചകോടിയിൽ പങ്കെടുത്ത കിം ജോങ് ദക്ഷിണ കൊറിയയുടെ അന്നത്തെ പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി നേതാവുമായിരുന്ന മൂൺ ജെ ഇന്നിന് വെള്ള നിറത്തിലുള്ള പുങ്‌സാൻ ഇനം നായ്‌ക്കളെ സമ്മാനിച്ചു. കാഴ്ചയിൽ ഏറെ സുന്ദരമാരായ പുങ്‌സാൻ നായ്‌ക്കൾ അങ്ങനെ ദക്ഷിണകൊറിയൻ പ്രസിഡന്റിന്റെ ഔദ്യോഗികവസതിയിൽ അരുമകളായി വളർന്നു.അധികം വൈകാതെ രണ്ട് നായ്‌ക്കൾക്കും കുഞ്ഞുങ്ങളും പിറന്നു.
2022 മെയ് മാസത്തിൽ പ്രസിഡന്റ് പദവിയിൽ നിന്ന് രാജി വെച്ച മൂൺ ജെ ഇൻ തന്റെ രണ്ട് പട്ടികളെയും ഒരു നായകുഞ്ഞിനെയും സ്വന്തം വസതിയിലേക്ക് കൂടെ കൂട്ടി. ഇതായിരുന്നു പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. മൂണിന് എപ്പോ പാര പണിയും എന്ന് കാത്തിരുന്ന നിലവിലെ ദക്ഷിണ കൊറിയൻ പ്രസിഡന്റും പീപ്പിൾ പവർ പാർട്ടി നേതാവുമായിരുന്ന യൂൻ സുക് യോളിന് കിട്ടിയ സുവർണാവസരമായിരുന്നു ഈ പട്ടികളുടെ വീടുമാറ്റം. ദക്ഷിണകൊറിയ്‌ക്ക് മറ്റൊരു രാഷ്‌ട്രം നൽകിയ സമ്മാനം ഔദ്യോഗികമായി തിരിച്ചേൽപ്പിക്കുന്നതിന് പകരം മൂൺ അത് വീട്ടിൽ കൊണ്ടുപോയെന്നായി യൂൻ സുകിന്റെ ആരോപണം.
എന്നാൽ രാജിവച്ച് ഇറങ്ങുന്നതിന് മുൻപ് പ്രസിഡന്റിന് ലഭിക്കുന്ന സമ്മാനങ്ങളിൽ മൃഗങ്ങളോ പട്ടികളോ ഉണ്ടെങ്കിൽ അത് കൊണ്ടുപോകാമെന്ന നിയമം മൂൺ രാജ്യത്ത് കൊണ്ടുവന്നിരുന്നു. ഇത് കൂടാതെ പുങ്‌സാൻ നായ്‌ക്കളുടെ ആറ് കുഞ്ഞുങ്ങളെ രാജ്യത്തിന് തിരികെ ഏൽപ്പിച്ചാണ് മൂൺ 3 നായകളെ കൂടെ കൂട്ടിയത്. എന്നാൽ നായ്‌ക്കളെ കൈക്കലാക്കാനുള്ള മൂണിന്റെ കുബുദ്ധിയായിരുന്നു പുതിയ നിയമം എന്ന് യൂൻ സുകും കൂട്ടരും വാദിച്ചു. യുൻ സുകിന്റെ പാര ഇവിടെയും അവസാനിച്ചില്ല.
പ്രസിഡന്റായതിന് ശേഷം ഈ നായ്‌ക്കളുടെ ഭക്ഷണത്തിനും വെറ്ററിനറി പരിചരണത്തിനുമുള്ള ചെലവ് വഹിക്കാൻ ഭക്ഷണികൊറിയൻ സർക്കാർ വിസമ്മതിച്ചു. അത് വരെ എല്ലാം കേട്ടും ക്ഷമിച്ചും മാറിയിരുന്ന മൂൺ പിന്നെ വെറുതെ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ? ദാ പിടിച്ചോ കിമ്മിന്റെ നായ്കളെ, എനിക്ക് വേണ്ട എന്ന് പറഞ്ഞ് കൂടെ കൂട്ടിയ മൂന്ന് നായകളെയും മൂൺ യൂൻ സുകിന് തിരിച്ചയച്ചു.നിലവിലെ സർക്കാർ എന്റെ പക്കലുള്ള നായകളുടെ ചെലവുകൾ വഹിക്കാൻ വിസമ്മതിക്കുന്നു,ഇത് കൊണ്ട് തിരിച്ചേൽപ്പിക്കുന്നു എന്ന് ഫോസ്ബുക്കിൽ പോസ്റ്റുമിട്ടാണ് മൂൺ നായ്‌ക്കളെ തിരിച്ചേൽപ്പിച്ചത്. നായ്‌ക്കളുടെ പരിപാലനത്തിനുള്ള ഫണ്ട് നൽകാൻ വിസമ്മതിച്ച യൂൻ സുകിന്റെ പാർട്ടിക്കാരും, മൂണിന്റെ പാർട്ടിക്കാരും തമ്മിൽ പിന്നെ അടിയായി ഇടിയായി ആകെ മൊത്തം പ്രശ്‌നമായി.നായക്കളെ ചൊല്ലിയുള്ള ഈ ചേരിതിരിഞ്ഞുള്ള വഴക്ക് ദക്ഷിണ കൊറിയയിലെ സാധാരണക്കാർക്ക് തലവേദനയായിരിക്കുകയാണ്. എടാ കിമ്മേ വല്ലാത്തൊരു ചതിയായി പോയി താൻ ചെയ്തതെന്നാണ് ഇപ്പോൾ ദക്ഷിണകൊറിയയിലെ കൊച്ചുകുട്ടികൾ പോലും പറയുന്നതത്രേ.
Comments