മുംബൈ: ഛത്രപതി ശിവാജി മഹാരാജ് വധിച്ച അഫ്‌സൽ ഖാന്റെ ഖബറിന് ചുറ്റുമുള്ള സർക്കാർ ഭൂമി കയ്യേറാനുള്ള ശ്രമം തകർത്ത് ഭരണകൂടം. സർക്കാർ ഭൂമി കയ്യേറി പണിത നിർമ്മിതികൾ പൊളിച്ചു മാറ്റി. സത്താര ജില്ലാ ഭരണകൂടത്തിന്റേതാണ് നടപടി.
വനം- റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് കയ്യേറാൻ ശ്രമം നടത്തിയത്. ഇവിടെ ഖബർസ്ഥാനുകളും, കുടിലുകളും ഉൾപ്പെടെയായിരുന്നു നിർമ്മിച്ചിരുന്നത്. എന്നാൽ ഇത് ഹിന്ദു സംഘടനാ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഇവർ പരാതിയുമായി ജില്ലാ ഭരണകൂടത്തെ സമീപിക്കുകയായിരുന്നു. ഇതിലാണ് ഭരണകൂടം നടപടി സ്വീകരിച്ചത്. വൻ പോലീസ് സന്നാഹത്തോടെയായിരുന്നു അധികൃതർ പൊളിക്കൽ നടപടികൾ പൂർത്തിയാക്കിയത്.
ബിജാപൂരിൽ ആദിൽ ഷാഹിയുടെ സേനാപതിയായിരുന്നു അഫ്‌സൽ ഖാൻ. നവംബർ 10 നായിരുന്നു അഫ്‌സൽ ഖാനെ ശിവാജി മഹാരാജ് വധിച്ചത്. അതേദിവസം തന്നെയാണ് ഭരണകൂടം ഭൂമി കയ്യേറി പണിത നിർമ്മിതികൾ പൊളിച്ച് മാറ്റിയത് എന്നതും ശ്രദ്ധേയമാണ്. അഫ്‌സൽ ഖാനെ ശിവാജി മഹാരാജ് വധിച്ച ദിനം ശിവപ്രതാപ് ദിനം എന്നാണ് അറിയപ്പെടുന്നത്.
പ്രതാപ്ഗഢ് കോട്ടയിൽവെച്ചാണ് അഫ്‌സൽ ഖാനെ ശിവാജി മഹാരാജ് വധിച്ചത്. പിന്നീട് അഫ്‌സൽ ഖാന്റെ സ്മരണയ്‌ക്കായി ഖബറിടം നിർമ്മിക്കുകയായിരുന്നു.
Comments