പാലക്കാട്: അട്ടപ്പാടിയിലെ വനവാസി യുവാവ് മധു കൊല്ലപ്പെട്ടത് ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി. ഒറ്റപ്പാലം സബ് കളക്ടറുടെ മജിസ്റ്റീരിയൽ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. മധുവിന് നേരെയുണ്ടായത് മനുഷ്യത്വരഹിതമായ ആക്രമണമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
മധു മരിക്കാൻ മറ്റ് കാരണങ്ങളില്ല. മധുവിന്റേത് കസ്റ്റഡി മരണമല്ല. വിവിധ കേസുകളിൽ പ്രതിയായ മധുവിനെ പിടികൂടിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മുക്കാലിയിൽ എത്തിയത്. മധുവിനെ കസ്റ്റഡിയിൽ എടുക്കുമ്പോൾ ശരീരത്തിൽ പരിക്കുകളോ മുറിവുകളോ ഉണ്ടായിരുന്നില്ല. എന്നാൽ ജീപ്പിൽ കൊണ്ടുപോകുന്നതിനിടെ മധു ഛർദ്ദിക്കുകയും, അവശനായി വീഴുകയും ചെയ്തു. തുടർന്ന് അഗളി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. എന്നാൽ മധുമരിച്ചെന്നായിരുന്നു ഡോക്ടർ പറഞ്ഞതെന്നും റിപ്പോർട്ടിൽ വ്യക്തമാകുന്നു.
ഒറ്റപ്പാലം സബ്കളക്ടർ ജെറോമിക് ജോർജ് ആണ് റിപ്പോർട്ട് തയ്യാറാക്കിയത്. മധുവിന്റെ മരണം കസ്റ്റഡി മർദ്ദനത്തെ തുടർന്നാണെന്ന തരത്തിൽ ആരോപണം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മജിസ്റ്റീരിയൽ അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. ഈ റിപ്പോർട്ട് മണ്ണാർക്കാട് വിചാരണ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കേസിൽ ജെറോമിക് ജോർജിനെ അടുത്തയാഴ്ച വിസ്തരിക്കും.
Comments