ചണ്ഡീഗഡ് : കന്നുകാലികാലികൾക്ക് തീറ്റ കൊടുക്കാനുള്ള വൈക്കോൽ പഞ്ചാബിൽ നിന്ന് ഇറക്കുമതി ചെയ്യാനൊരുങ്ങി കേരളം. ഇത് സംബന്ധിച്ച് ഇരു സർക്കാരുകളും ധാരണയിലെത്തി. പുതിയ സംരംഭം ഇരു സംസ്ഥാനങ്ങളുടെയും കാർഷിക മേഖലയ്‌ക്ക് ഗുണം ചെയ്യുമെന്ന് പഞ്ചാബ് മൃഗസംരക്ഷണ മന്ത്രി ലാൽജിത് സിംഗ് ഭുള്ളർ പറഞ്ഞു.
കേരളത്തിലെ ഒരു പ്രമുഖ ഉപജീവനമാർഗമാണ് ക്ഷീരമേഖലയെന്ന് കേരള മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ലക്ഷക്കണക്കിന് ക്ഷീരകർഷകരുടെ പ്രാഥമിക വരുമാന മാർഗ്ഗമാണിത്. പാലുത്പ്പാദനത്തിൽ പഞ്ചാബിന് ശേഷം കേരളം രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മൃഗങ്ങൾക്ക് തീറ്റ നൽകുന്നതിനുള്ള ഉയർന്ന ചിലവ് ക്ഷീരമേഖലയുടെ സാമ്പത്തിക നിലനിൽപ്പിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കേരളം തീരദേശ സംസ്ഥാനവുമായതിനാൽ കന്നുകാലികൾക്ക് തീറ്റയായി ഉപയോഗിക്കാവുന്ന വൈക്കോൽ ഉത്പാദിപ്പിക്കാനാവില്ലെന്നാണ് മന്ത്രി പറഞ്ഞത്.
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കിസാൻ റെയിൽ പദ്ധതി ഉപയോഗിച്ച് പഞ്ചാബിൽ നിന്ന് വൈക്കോൽ കേരളത്തിലെത്തിച്ചാൽ അത് നമ്മുടെ സംസ്ഥാനത്തെ ധാരാളം ക്ഷീരകർഷകർക്ക് ഗുണം ചെയ്യുമെന്ന് ചിഞ്ചുറാണി പറഞ്ഞു.
ഈ സംരംഭം ഇരു സംസ്ഥാനങ്ങൾക്കും മികച്ചതാണെന്ന് വിശേഷിപ്പിച്ച ഭുള്ളർ, വിഷയത്തിൽ സാധ്യമായ എല്ലാ സഹകരണത്തിനും പഞ്ചാബ് സർക്കാർ തയ്യാറാണെന്ന് വ്യക്തമാക്കി. പഞ്ചാബിലെ അധിക നെല്ലും വൈക്കോലും കൈകാര്യം ചെയ്യാൻ ഈ നീക്കം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments