ന്യൂഡൽഹി : ഡിസംബർ 4 ന് നടക്കാനിരിക്കുന്ന മുൻസിപ്പൽ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി. 232 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളയാണ് പ്രഖ്യാപിച്ചത്. പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ അംഗീകാരത്തിന് ശേഷമാണ് പട്ടിക പുറത്ത് വിട്ടത്.പട്ടികയിൽ ബാക്കിയുള്ള 18 സ്ഥാനാർത്ഥികളുടെ പേരുകൾ പിന്നീട് പുറത്ത് വിടുമെന്നാണ് വിവരം.
എഎപിയും തങ്ങളുടെ സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ടിട്ടുണ്ട്. 134 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. അതിൽ 65 പേർ സ്ത്രീകളാണ്. കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥികളുടെ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
അടുത്തിടെ നടന്ന വാർഡുകളുടെ വിഭജനത്തിന് ശേഷം 250 വാർഡുകളിലേക്കാണ് നഗരസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിൽ 42 എണ്ണം പട്ടികജാതി അംഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളാണ്. ഡിസംബർ 4 ന് നടക്കുന്ന തിരഞ്ഞെടുപ്പിന് വേണ്ടി നവംബർ 14 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. നവംബർ 19 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. തുടർന്ന് ഡിസംബർ 4 ന് വോട്ടെടുപ്പും ഡിസംബർ 7 ന് ഫലപ്രഖ്യാപനവും നടത്തും.
തിരഞ്ഞെടുപ്പിൽ നഗരത്തിലെ മാലിന്യപ്രശ്‌നവും എ.എ.പി. സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളുമാണ് മുഖ്യ ചർച്ച. കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ എഎപിയും ബിജെപിയുമാണ് പ്രധാന എതിരാളികൾ. 15 വർഷമായി ഡൽഹിയിലെ മൂന്ന് നഗരസഭകളിൽ ബിജെപിയാണ് അധികാരത്തിലുള്ളത്.
Comments