ന്യൂഡൽഹി: രാഷ്‌ട്രപതിക്കെതിരെ തൃണമൂൽ മന്ത്രി അഖിൽ ഗിരി നടത്തിയ പരാമർശത്തെ കുറിച്ചുള്ള വിവാദങ്ങൾ കത്തിപ്പടരുന്നു. രാഷ്‌ട്രപതിയ്‌ക്കെതിരെയാണ് മന്ത്രി അധിക്ഷേപകരമായ പരാമർശം നടത്തിയത്. സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മന്ത്രിയെക്കെതിരെ നടപടിയെടുക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. മന്ത്രി ബോധപൂർവ്വം നടത്തിയ പ്രസ്താവനയാണിതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ബിജെപി എംപി ലോക്കറ്റ് ചാറ്റർജി പരാതി നൽകിയതിന് പിന്നാലെയാണ് ബിശ്വ ശർമ ഇക്കാര്യം വ്യക്തമാക്കിയത്.
മന്ത്രിയായ അഖിൽ ഗിരിയെ പുറത്താക്കണമെന്ന് ബിജെപി എംപി ലോക്കറ്റ് ചാറ്റർജി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്റെ പരമോന്നത പദവിയിലിരിക്കുന്ന വ്യക്തിയെ അപമാനിച്ചിട്ടും മുഖ്യമന്ത്രി ഇതുവരെയും പ്രതികരിച്ചിട്ടില്ലെന്നും ചാറ്റർജി സൂചിപ്പിച്ചു.
ബിജെപി നേതാവ് സുവേന്ദു അധികാരിയ്‌ക്കെതിരെ സംസാരിക്കുമ്പോഴാണ് അഖിൽ ഗിരി രാഷ്‌ട്രപതിയ്‌ക്കെതിരെ മോശം പരാമർശം നടത്തിയത്. താൻ സുന്ദരനല്ലെന്ന് വീഡിയോയിൽ പറയുന്നു, ആളുകളുടെ രൂപം നോക്കി അവരെ വിലയിരുത്താറില്ലെന്നും രാഷ്‌ട്രപതിയെ താൻ ബഹുമാനിക്കുന്നെന്നും നമ്മുടെ രാഷ്‌ട്രപതിയുടെ രൂപം എങ്ങനെയാണ് എന്നായിരുന്നു മന്ത്രിയുടെ പരാമർശം. സംഭവത്തെ തുടർന്ന് പ്രതിഷേധങ്ങൾ രൂക്ഷമായതിന് പിന്നാലെ മന്ത്രി ക്ഷമാപണം നടത്തിയിരുന്നു. തനിക്ക് വയസ്സായെന്നും അബദ്ധത്തിൽ ദേഷ്യം മൂലമുണ്ടായ വികാരപ്രകടനത്തിന്റെ ഭാഗമായാണ് അത്തരം പരാമർശം ഉണ്ടായതെന്നുമാണ് ഗിരിയുടെ വിശദീകരണം.
Comments