ഇസ്താംബൂൾ: തുർക്കിയിലെ ഇസ്താംബൂളിൽ നടന്ന ആക്രമണത്തിന് പിന്നിൽ കുർദിഷ് ഭീകരരാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ആറ് പേരുടെ ജീവനെടുക്കുകയും അമ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമണത്തെ ഇന്ത്യ അടക്കമുള്ള നിരവധി രാജ്യങ്ങൾ അപലപിച്ചിരുന്നു. ഇപ്പോഴിതാ തുർക്കിയിൽ നടന്ന കുർദ്ദിഷ് ആക്രമണത്തെ അപലപിച്ച് അമേരിക്കയും രംഗത്തെത്തി. എന്നാൽ തുർക്കിക്ക് അമേരിക്കയുടെ അനുശോചനം വേണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എർദോഗൻ സർക്കാർ.
യുഎസ് എംബസി രേഖപ്പെടുത്തിയ അനുശോചന സന്ദേശം സ്വീകരിക്കാൻ ഒരുക്കമല്ലെന്നും അനുശോചനം നിരസിക്കുന്നതായും തുർക്കിഷ് ആഭ്യന്തരമന്ത്രി സുലൈമാൻ സോയ്‌ലു അറിയിച്ചു. വടക്കൻ സിറിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന കുർദിഷ് ഭീകരർക്ക് വേണ്ടി ആയുധങ്ങളും മറ്റും വിതരണം ചെയ്യുന്നതും ആവശ്യമായ പിന്തുണ നൽകുന്നതും വാഷിംഗ്ടൺ ആണെന്ന ആരോപണം നേരത്തെ തന്നെ തുർക്കി ഉന്നയിച്ചിരുന്നു. പ്രസിഡന്റ് തയ്യിപ്പ് എർദോഗൻ ഇതിന്റെ പേരിൽ പലപ്പോഴും അമേരിക്കയെ കുറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ഇസ്താംബൂളിൽ നടന്ന സ്‌ഫോടനത്തെ അപലപിച്ച് യുഎസ് എംബസി രംഗത്തെത്തുകയും തുർക്കി ഇത് നിരസിക്കുകയും ചെയ്തത്. ഞായറാഴ്ച ഇസ്താംബൂളിലെ തിരക്കേറിയ തെരുവിൽ നടന്ന സ്‌ഫോടനത്തിൽ 9-കാരിയും പിതാവും 15-കാരിയും അമ്മയും ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ 22 പേർ അറസ്റ്റിലായി. ഇതിൽ ബോംബ് സ്ഥാപിച്ചതായി കരുതുന്നയാളും ഉൾപ്പെട്ടിട്ടുണ്ട്. കുർദിഷ് ഭീകരർ പരിശീലിപ്പിച്ച് വിട്ടയച്ച സിറിയൻ വനിതയാണ് അറസ്റ്റിലായിരിക്കുന്നതെന്ന് തുർക്കിഷ് പോലീസ് പറയുന്നു.
Comments