ന്യൂഡൽഹി: ഭാരതത്തിന്റെ ഭാവിയെ ഏറെ ശോഭനമാക്കുന്ന തലമുറയാണ് ഇന്നുള്ളതെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. ഈ ശിശു ദിനം മനസ്സിന്റെ വിശുദ്ധിയുടേതാണ്. കുട്ടികൾ മനസ്സുകൊണ്ട് സത്യമുള്ളവരാണ്. അവരുടെ കുരുന്നു സ്വപ്‌നങ്ങളാണ് ഈ നാടിന് കരുത്ത് നൽകുന്നതെന്നും രാഷ്‌ട്രപതി പറഞ്ഞു. രാഷ്‌ട്രപതി ഭവനിൽ നടന്ന ശിശുദിന പ്രത്യേക പരിപാടിയിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മുന്നിലാണ് രാഷ്‌ട്രപതി ശിശുദിന സന്ദേശം നൽകിയത്.
കുട്ടികളെല്ലാം ഭാവിയെക്കുറിച്ച് നല്ല സ്വപ്‌നം കാണേണ്ടവരാണ്. വികസിത ഭാരതമാണ് നാം സ്വപ്‌നം കാണുന്നത്. ഇന്നത്തെ കുട്ടികൾ സാങ്കേതിക വിദ്യയെ നന്നായി ഉപയോഗിക്കു ന്നവരാണ്. അതിനാൽ അവരെല്ലാ ആഗോള വിഷയങ്ങളും വെല്ലുവിളികളും സാദ്ധ്യതകളും അതിവേഗം മനസ്സിലാക്കുന്നു. പ്രതികരിക്കുന്നു. കുട്ടികളെടുക്കുന്ന തീരുമാനം പോലും ആഗോളതലത്തിൽ പ്രതിഫലിക്കുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു.
നമ്മുടെ ഓരോ മുന്നേറ്റവും പരിസ്ഥിതി സംരക്ഷണത്തിൽ ഊന്നിയാകണമെന്നും രാഷ്‌ട്രപതി ഓർമ്മിപ്പിച്ചു. ഈ പ്രകൃതിയിലാണ് നാം ജനിച്ച് വീണത്. ഈ പ്രകൃതിയിലാണ് നാം വളരുന്നത്. ഈ പ്രകൃതിയാണ് നമ്മെ സംരക്ഷിക്കുന്നത്. അതുപോലെ നാമും പ്രകൃതിയെ സംരക്ഷിക്കുവാൻ പ്രതിജ്ഞയെടുക്കണമെന്നും രാഷ്‌ട്രപതി കുട്ടികളോട് ആഹ്വാനം ചെയ്തു.
ഈ ദിനം ഭാരതത്തിന്റെ ഭാവി ശോഭനമാക്കുന്നതാണ്. നിങ്ങളുടെ സ്വപ്‌നത്തിന് അതിരു കളില്ല. ചിലർ വലിയ നേതാക്കളാകാൻ ആഗ്രഹിക്കുന്നു. ചിലർ ശാസ്ത്രജ്ഞരാകാൻ കൊതിക്കുന്നു. അത്തരം എല്ലാ സ്വപ്‌നങ്ങളും സാക്ഷാത്ക്കരിക്കപ്പെടുമെന്നും രാഷ്‌ട്രപതി ആശംസിച്ചു. കുട്ടികളായ നിങ്ങൾ ഈ നാടിന്റെ ഭാവി കെട്ടിപ്പടുക്കുന്നവരാണ്. കരുത്തുറ്റ ഒരു നാടായി ഭാരതം മാറും എന്നതിൽ ഒരു സംശയവുമില്ല. അതേ കരുത്തുറ്റ ഭാരതത്തിൽ ഞങ്ങൾ മുതിർന്നവർ അഭിമാനപൂർവ്വം ജീവിക്കുമെന്ന് ഉറപ്പുണ്ടെന്നും രാഷ്‌ട്രപതി പറഞ്ഞു.
Comments