ന്യൂഡൽഹി: പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാൽ തന്റെ മേൽ സമ്മർദ്ദം ചെലുത്താമെന്ന് കരുതേണ്ടെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ചിനെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്‌ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്ന് തനിക്ക് പല തവണ വാക്ക് തന്നിരുന്നു, എന്നാൽ സ്ഥിരമായി രാഷ്‌ട്രീയ ഇടപെടൽ നടക്കുന്നുണ്ട്. രാജ്യത്ത് എല്ലായിടത്തും സർവകലാശാലകളുടെ നടത്തിപ്പ് ചാൻസലർക്കാണ്. താൻ സർക്കാരിന്റെ കാര്യത്തിൽ അനാവശ്യമായി ഇടപെടൽ നടത്തിയതിന്റെ കാര്യത്തിൽ ഒരു ഉദാഹരണമെങ്കിലും പറയട്ടെ, ആ നിമിഷം രാജി വയ്‌ക്കും. അതേസമയം സർക്കാർ നടത്തിയ ആയിരത്തിലധികം അനധികൃത ഇടപെടലുകൾ കാണിച്ചു തരാൻ സാധിക്കും.
സർക്കാർ ഒട്ടേറെ തവണ സർവകലാശാലകളിൽ നിയമവിരുദ്ധ ഇടപെടലുകൾ നടത്തി. ഭരണകക്ഷിയുടെ കേന്ദ്രമാക്കി സർവകലാശാലകളെ മാറ്റാൻ അനുവദിക്കില്ല. ചാൻസലർ എന്ന നിലയിൽ വിദ്യാർത്ഥികളുടെ ഭാവിയെപ്പറ്റിയാണ് താൻ ആശങ്കപ്പെടുന്നത്. ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾ കേരളം വിടുകയാണ്. കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസം മികച്ചതാണ്. എന്നാൽ സർവകലാശാലകളുടെ സ്ഥിതി അതല്ല. രാഷ്‌ട്രീയ ഇടപെടൽ ശക്തമാണെന്നത് ഞാൻ പറയുന്ന കാര്യമല്ല. സമ്മർദ്ദം ചെലുത്തി എന്തെങ്കിലും നേടാമെന്ന് ആരും കരുതേണ്ട. ഭരണഘടനാ ഉത്തരവാദിത്തത്തിൽ നിന്ന് ഒരിക്കലും പിന്മാറില്ല.
കോടതി വിധികളെ എല്ലാവരും മാനിക്കണം. അത് നമ്മുടെ ചുമതലയാണ്. ഇത് വ്യക്തിപരമായ യുദ്ധമല്ല. എനിക്കാരോടും വ്യക്തിപരമായ വിരോധമില്ല. നിയമവിരുദ്ധമായി സർവകലാശാലകളുടെ കാര്യത്തിൽ ഇടപെടാൻ അനുവദിക്കില്ലെന്നും ഗവർണർ വ്യക്തമാക്കി. അതേസമയം ഡൽഹിക്ക് പോകുന്നത് വരെ സർക്കാരിന്റെ ഒരു ഓർഡിനൻസും തനിക്ക് കിട്ടിയിട്ടില്ലെന്നും, കിട്ടാത്ത കാര്യത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നും ഗവർണർ പറഞ്ഞു.
Comments