വാഷിംഗ്ടൺ: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പുരുഷന്മാരിൽ സജീവ ബീജങ്ങളുടെ എണ്ണം കുറയുന്നതായി പഠന റിപ്പോർട്ട്. മനുഷ്യരിൽ പൊതുവെ വന്ധ്യതയും വർദ്ധിക്കുകയാണ്. അർബുദം ഉൾപ്പെടെയുള്ള മാരക രോഗങ്ങൾ വർദ്ധിക്കുന്നത് ഇതിനുള്ള പ്രധാന കാരണമായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
ദിനംപ്രതി വർദ്ധിച്ചു വരുന്ന മലിനീകരണവും ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങളും ബീജങ്ങൾ കുറയാൻ കാരണമാകുന്നു. ദക്ഷിണ അമേരിക്ക, ഏഷ്യാ, ആഫ്രിക്ക എന്നിവിടങ്ങളിലെ 53 രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളുടെ റിപ്പോർട്ടാണ് ഹ്യൂമൻ റീപ്രൊഡക്ഷൻ അപ്ഡേറ്റ് എന്ന പേരിൽ പുറത്തിറങ്ങിയിരിക്കുന്നത്.
ആഗോള ശരാശരിക്ക് സമാനമായി ഇന്ത്യയിലെ പുരുഷന്മാരിലും സജീവ ബീജങ്ങളുടെ കുറവും തത്ഫലമായി വന്ധ്യതയും വർദ്ധിക്കുന്നു. കഴിഞ്ഞ 46 വർഷങ്ങൾക്കിടെ, 50 ശതമാനമാണ് ലോകത്താകമാനം പുരുഷ വന്ധ്യത വർദ്ധിച്ചിരിക്കുന്നത്.
ജീവിത ശൈലിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ, അന്തരീക്ഷത്തിലെ ഉയരുന്ന രാസവസ്തുക്കളുടെ അളവ്, എന്നിവയും ബീജങ്ങൾ കുറയാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
പുരുഷന്മാരിൽ മദ്യപാനവും പുകവലിയും മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗവും വർദ്ധിച്ചു വരുന്നു. കാലാവസ്ഥാ മാറ്റങ്ങളും പരിസ്ഥിതി മലിനീകരണവും സ്ഥിതി കൂടുതൽ വഷളാക്കുന്നു. ഇത്തരം സാഹചര്യത്തിൽ ലൈംഗിക അവയവങ്ങളിലെ അർബുദം, ഹോർമോൺ വ്യതിയാനം, ജനിതക തകരാറുകൾ എന്നിവ വർദ്ധിക്കുന്നു. ഇവയൊക്കെയാണ് പുരുഷന്മാരിൽ ബീജങ്ങളുടെ കുറവിനും വന്ധ്യതക്കും കാരണമായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.
സ്ത്രീകളുടെ കാര്യവും അത്ര സുരക്ഷിതമല്ലെന്നും റിപ്പോർട്ടിന്റെ അനുബന്ധത്തിൽ പ്രതിപാദിക്കുന്നു. സ്ത്രീകളിലും പ്രത്യുൽപ്പാദന ക്ഷമത കുറഞ്ഞു വരികയാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
Comments