തിരുവനന്തപുരം: തൈക്കാട്ടെ ജില്ലാ മർക്കന്റൈൽ സഹകരണ സംഘത്തിലെ നിയമനവുമായി ബന്ധപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ കത്തെഴുതിയത് മുൻ ഏരിയ സെക്രട്ടറിയുടെ മകന് വേണ്ടി. പാർട്ടിക്കാർക്ക് സഹകരണ സംഘത്തിൽ ജോലി മേടിച്ചു നൽകുക എന്ന ലക്ഷ്യത്തിലാണ് കത്ത് എഴുതിയത്. ആനാവൂർ നാഗപ്പന്റെ ശുപാർശയിന്മേൽ ജോലി ലഭിച്ച ജെ.എസ്.കിരൺ കാട്ടാക്കട മുൻ ഏരിയ സെക്രട്ടറിയുടെ മകനാണ്. ജൂനിയർ ക്ലർക്ക് ആയിട്ടാണ് കിരണിന് നിയമനം ലഭിച്ചത്.
സഹകരണ സംഘത്തിൽ മൂന്ന് പേരെ നിയമിക്കണമെന്ന് അറിയിച്ചു കൊണ്ടുള്ള ആനാവൂരിന്റെ കത്ത് ഇന്നലെയാണ് പുറത്ത് വന്നത്. സഹകരണ സംഘം ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗവും സംഘത്തിലെ പാർട്ടിക്കാര്യങ്ങൾ നടപ്പിലാക്കാൻ ചുമതലയുള്ള ആളുമായ ബാബുജാനാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ ലെറ്റർ പാഡിൽ ആനാവൂർ കത്ത് നൽകിയിരിക്കുന്നത്. സഖാവെ എന്ന് അഭിസംബോധന ചെയ്തു കൊണ്ടാണ് കത്ത് ആരംഭിക്കുന്നത്.
ക്ലർക്കുമാരായി വി.എസ്.മഞ്ജു, ജെ.എസ്.കിരൺ എന്നിവർക്കും ഡ്രൈവറായി ആർ.എസ്.ഷിബിനും നിയമനം നൽകണമെന്നാണ് കത്തിൽ പറയുന്നത്. ഇവർ മൂന്ന് പേരും ഇപ്പോൾ ജോലിയിലുണ്ട്. അറ്റൻഡർ തസ്തികയിലേക്ക് തത്കാലം നിയമനം വേണ്ടെന്നും നിർദ്ദേശമുണ്ട്.
Comments