മുംബൈ: ഭാരതത്തിന്റെ ധീര ദേശാഭിമാനി വിനായക് ദാമോദർ സവർക്കറെ നിരന്തരം അപമാനിക്കുന്ന രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച്
മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. വീര സവർക്കറെ അപമാനിക്കുന്നത് മഹാരാഷ്‌ട്രയിലെ ജനങ്ങൾ സഹിക്കില്ലെന്ന് ഷിൻഡെ പറഞ്ഞു. സവർക്കർ സ്മാരകത്തിൽ നടന്ന ഹിന്ദുത്വ സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആൻഡമാനിലെ ജയിലിൽ കിടന്നപ്പോൾ ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതി നൽകിയിട്ടുണ്ടെന്ന് ആരോപിച്ച് സവർക്കറെ നിരന്തരം രാഹുൽ ഗാന്ധി അപമാനിക്കുമ്പോഴാണ് ശക്തമായ താക്കീതുമായി ഏകനാഥ് ഷിൻഡെ രംഗത്തു വന്നിരിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനിയും ഭാരത്തിന്റെ വീര പുത്രനുമായ സവർക്കർ അപമാനിക്കപ്പെടുമ്പോൾ ഉദ്ധവ് താക്കറെ മൗനം പാലിക്കുന്നു. ഇത്തരം പരാമർശങ്ങൾക്കെതിരെ മൃദു നിലപാടാണ് ഉദ്ധവ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം വിമർശിച്ചു.
മഹാരാഷ്‌ട്രയിൽ നടന്നുകൊണ്ടിരിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര നിർത്തി വെയ്‌ക്കുന്നതാണ് നല്ലത്. വി.ഡി സവർക്കറെ നിരന്തരം രാഹുൽ ഗാന്ധി അപമാനിക്കുകയാണ്.യാതൊരു ബഹുമാനവും കോൺഗ്രസ് പാർട്ടി സവർക്കറിന് നൽകുന്നില്ല. പ്രതിപക്ഷ നേതാവായിരിക്കെ സവർക്കറെ ആദരിക്കാൻ നിയമസഭയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് പ്രമേയം അവതരിപ്പിച്ചപ്പോൾ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെ പ്രമേയത്തിനെതിരെ വാദിച്ചുവെന്നും ഷിൻഡെ ചൂണ്ടിക്കാണിച്ചു. സവർക്കറെ ബഹുമാനിക്കാത്തവരെ മഹാരാഷ്‌ട്രയിലെ ജനങ്ങൾക്ക് ആവശ്യമില്ല എന്നും ഏകനാഥ് ഷിൻഡെ തുറന്നടിച്ചു.
Comments