ന്യൂഡൽഹി : സ്വാതന്ത്ര്യസമര സേനാനി വീര സവർക്കറെ അപമാനിച്ചതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ്. സവർക്കറുടെ കൊച്ചുമകൻ രഞ്ജിത്ത് സവർക്കറും ശിവസേന എംപിയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. നേരത്തെയും ഇത്തരത്തിൽ സവർക്കറെ രാഹുൽ അപമാനിച്ചിട്ടുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.
രാഹുൽ ഗാന്ധി നിരന്തരം സവർക്കറെ അപമാനിക്കുകയാണെന്നും അതിനാൽ രാഹുലിനെതിരെ ശിവജി പാർക്ക് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതായും രഞ്ജിത്ത് സവർക്കർ അറിയിച്ചു. ശരദ് പവാറിനെതിരെ ഒരു സ്ത്രീ പരാമർശം നടത്തിയപ്പോൾ അവരെ മാസങ്ങളോളം തടവിലാക്കുകയാണ് ചെയ്തത്. സവർക്കർ ഒരു സ്വാതന്ത്ര്യസമര സേനാനിയായിരുന്നെന്നും അതിനാൽ കോൺഗ്രസ് നേതാവിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. സവർക്കർ പണ്ട് ബ്രിട്ടീഷ് ഗവൺമെന്റിന് എഴുതിയ കത്തും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ഭാരത് ജോഡോ യാത്രയ്‌ക്ക് പബ്ലിസിറ്റി ലഭിക്കാൻ വേണ്ടിയാണ് രാഹുൽ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഇതിൽ ശിവ സേന നിലപാട് വ്യക്തമാക്കാത്തതിനെയും രഞ്ജിത്ത് സവർക്കർ വിമർശിച്ചു
2017 ലും രഞ്ജിത്ത് സവർക്കർ രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയിരുന്നു. തുടർന്ന് വിശദമായ അന്വേഷണം നടത്താൻ ഭോയ് വാഡ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടെങ്കിലും ഒന്നും സംഭവിച്ചില്ല. വീര സവർക്കറുടെ പേര് കളങ്കപ്പെടുത്തിക്കൊണ്ട് വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു.
ഭാരത് ജോഡോ യാത്രയ്‌ക്കിടെയാണ് രാഹുൽ ഗാന്ധി സവർക്കറെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയത്. സവർക്കർ ബ്രിട്ടീഷ് സർക്കാരിൽ നിന്നും പെൻഷൻ വാങ്ങിയിരുന്നുവെന്നും കോൺഗ്രസിനെതിരെ പ്രവർത്തിച്ചുവെന്നുമായിരുന്നു രാഹുലിന്റെ പരാമർശം. ജയിൽ മോചിതനായ ശേഷം സവർക്കർ ബ്രിട്ടീഷുകാർക്കൊപ്പം ചേരുകയായിരുന്നുവെന്നും രാഹുൽ ആരോപിച്ചിരുന്നു.
Comments