കണ്ണൂർ: കുഴിയല്ല കക്കൂസ് വെട്ടാൻ പോയാലും അഭിമാനം മാത്രമേയുള്ളൂ എന്ന പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നതായി പ്രിയ വർഗ്ഗീസ്. ഫേസ്ബുക്കിലൂടെയായിരുന്നു ഇക്കാര്യത്തിലും പ്രിയയുടെ പ്രതികരണം. കോടതിയലക്ഷ്യമാണെന്ന് മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടിയതുകൊണ്ട് മാത്രമാണ് പോസ്റ്റ് പിൻവലിച്ചതെന്നും പ്രിയ ഫേസ്ബുക്കിൽ ന്യായീകരിച്ചു.
പോസ്റ്റ് പിൻവലിച്ചത് കോടതിയലക്ഷ്യം എന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപ്പഴാണ്. സാങ്കേതികമായിട്ടാണെങ്കിലും അങ്ങിനെ വരരുതല്ലോ. ഭരണഘടനയും കോടതികളും കൂടി ഇല്ലാതായാൽ പിന്നെ എന്തുണ്ട് ഇന്നത്തെ ഇന്ത്യയിൽ ബാക്കി. അതുകൊണ്ട് മാത്രമാണ് പോസ്റ്റ് പിൻവലിച്ചതെന്നും പ്രിയ വർഗ്ഗീസ് പറഞ്ഞു.
നാഷണൽ സർവീസ് സ്‌കീമിനു വേണ്ടി കുഴിയല്ല കക്കൂസ് വെട്ടാൻ പോയാലും അഭിമാനം എന്ന പ്രസ്താവനയിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ല നോട്ട് മി ബട്ട് യു എന്ന എൻ. എസ്.മോട്ടോ മലയാളത്തിൽ ‘വ്യക്തിയല്ല സമൂഹമാണ് പ്രധാനം ‘എന്നാണ് ഉപയോഗിക്കാറുള്ളത് എന്ന് പോലും അറിയാത്ത മാദ്ധ്യമ വാർത്തകൾ തന്നെയാണ് എൻ. എസ്. എസ് ന്റെ പ്രസക്തിയെ അടിവരയിട്ട് ഉറപ്പിക്കുന്നത്. എൻ. എസ്. എസ് പ്രവർത്തനപരിചയമില്ലാത്ത വിദ്യാഭ്യാസം എത്ര ശുഷ്‌കമായിരിക്കും എന്നതിന് അതിലും വലിയ ഉദാഹരണം വേണോയെന്നും പ്രിയ വർഗ്ഗീസ് ചോദിച്ചു.
അസോസിയേറ്റ് പ്രൊഫസറുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെ എൻഎസ്എസിലെ പ്രവർത്തിപരിചയം അദ്ധ്യാപന യോഗ്യതയായി കണക്കാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിനോട് ആയിരുന്നു എൻഎസ്എസിന് വേണ്ടി കുഴിയല്ല കക്കൂസ് വെട്ടിയാലും അഭിമാനം മാത്രമാണെന്ന് പറഞ്ഞ് പ്രിയ വർഗ്ഗീസ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ കോടതി കടുത്ത ഭാഷയിൽ വിമർശിക്കുകയും പ്രിയ വർഗ്ഗീസ് ന്യായീകരണവുമായി രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഫേസ്ബുക്കിൽ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നതായി പ്രിയ വർഗ്ഗീസ് പറയുന്നത്.
Comments