കൊച്ചി : സംസ്ഥാന സർക്കാർ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചതിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാരിന്റെ കൗണ്ട് ഡൗൺ ആരംഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ പതനത്തിന്റെ തുടക്കം മാത്രമാണിത്. ഏറെ കൊട്ടിഘോഷിച്ച പദ്ധതിയാണ് സിൽവർ ലൈൻ. എന്ത് വന്നാലും പദ്ധതി നടപ്പിലാക്കും എന്ന് പറഞ്ഞിട്ട് എന്തായി എന്നും കെ സുരേന്ദ്രൻ ചോദിച്ചു.
ഈ പദ്ധതി തട്ടിപ്പ് ആണെന്നും അഴിമതിക്ക് വഴി വെക്കുന്നതാണെന്നും കേന്ദ്ര റെയിൽവേ മന്ത്രലയത്തെ അറിയിച്ചത് ബിജെപിയാണ്. സിൽവർ ലൈൻ കേരളത്തിൽ നടപ്പാകില്ലെന്ന് ബിജെപി അന്നേ പറഞ്ഞിരുന്നു. ബിജെപി പദ്ധതിക്കെതിരെ എടുത്ത നയത്തിന്റെ വിജയമാണ് സിൽവർ ലൈനിൽ നിന്ന് സർക്കാരിന് പിൻമാറേണ്ടി വന്നത്. അല്ലാതെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും, പ്രതിപക്ഷ നേതാവ് വിഡി സതീശനും പത്ര സമ്മേളനം നടത്തിയത് കൊണ്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർവകലാശാലയിലെ അനധികൃത നിയമനങ്ങൾ മുഴുവൻ ബിജെപി അവസാനിപ്പിക്കുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. മന്ത്രിമാരുടെ പെഴ്‌സണൽ സ്റ്റാഫിന്റെ പെൻഷനും ബിജെപി അവസാനിപ്പിക്കും. രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത സർക്കാർ ജീവനക്കാരെ കണ്ടെത്തിയിട്ടുണ്ട്. ഉന്നതരായ എൻജിഒ നേതാക്കൾ ഒപ്പിട്ട ശേഷമാണ് അവർ സമരത്തിൽ പങ്കെടുത്തത്. ഇവരുടെ ഫോട്ടോ സഹിതം ചീഫ് സെക്രട്ടറിക്ക് നൽകി നടപടി എടുപ്പിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Comments