ഗാന്ധിനഗർ: ഭാരത് ജോഡോ നയിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഗാന്ധി കുടുംബത്തിലെ മകൻ മഹാത്മാ ഗാന്ധിയെയോ സർദാർ പട്ടേലിനെയോ ആണ് പ്രതിനിധീകരിക്കേണ്ടത്. എന്നാൽ അതൊന്നും ആ മുഖത്ത് നോക്കിയാൽ ജനങ്ങൾക്ക് കാണാൻ കഴിയില്ലെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു. വരുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഭാരത് ജോഡോ യാത്രയെക്കുറിച്ചാണെങ്കിൽ പ്രത്യേകിച്ചൊന്നും പറയാനില്ല. ഒരു ജോഡി കാലുകൾ ഉപയോഗിച്ച് നടക്കുന്നു. രാഹുൽ ഗാന്ധി അത് ഭംഗിയായി ചെയ്യുന്നു. ജനങ്ങൾക്ക് നോക്കുമ്പോൾ ആ മുഖത്ത് മഹാത്മാ ഗാന്ധിയെയും സർദാർ വല്ലഭഭായ് പട്ടേലിനെയും ഒക്കെ കാണാനാകണം രാഹുൽ ജി.. ” അസം മുഖ്യമന്ത്രി പറഞ്ഞു.
लोगों को एक नेता में महात्मा गांधी या सरदार पटेल दिखने चाहिए, सद्दाम हुसैन नहीं। pic.twitter.com/LBvD9zHfhL
— Himanta Biswa Sarma (@himantabiswa) November 19, 2022
തിരഞ്ഞെടുപ്പ് നടക്കുന്നത് ഗുജറാത്തിലാണെങ്കിലും രാഹുൽ ഗാന്ധി ഇപ്പോഴും ദക്ഷിണേന്ത്യയിൽ കറങ്ങി നടക്കുകയാണ്. ഹിമാചൽ പ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അദ്ദേഹം കേരളത്തിലായിരുന്നു. ആ ഡ്രസിംഗ് റൂമിൽ നിന്ന് പുറത്തുവരാനോ മത്സരത്തിൽ പങ്കാളിയാകാനോ അദ്ദേഹം ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തിന് ചരിത്ര ബോധമില്ലെന്നതും ഇപ്പോൾ തെളിയിച്ചിരിക്കുകയാണ്. വീര സവർക്കറിനെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ രാഹുൽ പിന്തുടരുന്ന പ്രത്യയശാസ്ത്രമാണ് വെളിപ്പെടുത്തുന്നത്. അദ്ദേഹം ഒരു രാജ്യവിരുദ്ധനും ഹിന്ദുവിരുദ്ധനുമാണ്. ഇതിനുള്ള പ്രതികാരം ജനങ്ങൾ വീട്ടുക തന്നെ ചെയ്യുമെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ഗുജറാത്തിലെ ജനങ്ങൾ ചെയ്തത് വലിയൊരു കാര്യമാണ്. നരേന്ദ്രമോദിയെ ദേശീയ തലത്തിലേക്ക് ഉയർത്തിയത് ഗുജറാത്ത് ജനതയാണ്. 2022ലെ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ അതിനർത്ഥം 2024ൽ നരേന്ദ്രമോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നതാണെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
Comments