തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്‌നമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാൽ ഉടൻ പദ്ധതി നടപ്പിലാക്കും. അമ്പത് വർഷം മുന്നിൽ കണ്ടുള്ള പദ്ധതിയാണ് സിൽവർ ലൈൻ. അതിൽ നിന്ന് പിന്നോട്ട് പോകുന്ന പ്രശ്‌നം കമ്യൂണിസ്റ്റ് പാർട്ടിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുമില്ലെന്നാണ് എം വി ഗോവിന്ദൻ പറഞ്ഞത്.
സിൽവർ ലൈൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ തത്ക്കാലം ഉപേക്ഷിക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് എംവി ഗോവന്ദൻ ഇക്കാര്യം അറിയിച്ചത്. പദ്ധതിക്ക് വേണ്ടിയുള്ള സാമൂഹികാഘാത പഠനം തുടരില്ലെന്നും പദ്ധതിക്കായി നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ച് വിളിക്കുമെന്നുമാണ് സർക്കാർ വ്യക്തമാക്കുന്നത്. കേന്ദ്രാനുമതിയോടെ മാത്രം മുന്നോട്ട് പോയാൽ മതിയെന്നാണ് സർക്കാർ തീരുമാനം.
അതേസമയം സിൽവർ ലൈൻ പദ്ധതി നിർത്തിവെച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു. കെ റെയിൽ പദ്ധതി നിർത്തി വെയ്‌ക്കാനുള്ള ഒരു രാഷ്‌ട്രീയ തീരുമാനം എൽഡിഎഫ് കൈക്കൊണ്ടിട്ടില്ല. സർക്കാരിന്റെ പ്രവർത്തനത്തെ കുറിച്ച് വിലയിരുത്താൻ വിളിച്ചു ചേർത്ത ഇടതുപക്ഷ മുന്നണിയുടെ യോഗത്തിലോ അതിനു ശേഷമോ സിൽവർ ലൈൻ നിർത്തി വെയ്‌ക്കുന്നതിനെപ്പറ്റി ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നാണ് സിപിഐ നേതാവ് പറഞ്ഞത്.
Comments